പാലക്കാട് : പ്രതിസന്ധികൾക്കിടയിലും ആത്മവിശ്വാസം കൈവിടാതെ ജില്ലയിലെ കർഷകർ പ്രതീക്ഷയോടെ രണ്ടാംവിള കൃഷിക്ക് ഒരുക്കം തുടങ്ങി. ജില്ലയിൽ രണ്ടാംവിള കൃഷിയിറക്കുന്നത് കൂടുതലും ഞാറ്റടി തയാറാക്കിയും ചേറ്റുവിത നടത്തിയുമാണ്. കൃഷിയിറക്കുന്നതിന് മുമ്പ് വയൽ വരമ്പുകൾ ബലപ്പെടുത്തുന്ന പ്രവൃത്തികളാണ് ഇപ്പോൾ നടക്കുന്നത്. വർഷത്തിൽ ഒരുതവണ ഒന്നാംവിള കൊയത്ത് കഴിഞ്ഞശേഷമാണ് വരമ്പുകൾ ബലപ്പെടുത്തൽ നടക്കുന്നത്.
വയലുകളിലെ വെള്ളം ചോർന്നു പോകാതെ ആവശ്യാനുസരണം തടഞ്ഞു നിർത്തുകയാണ് വരമ്പ് ബലപ്പെടുത്തലിലൂടെ ലക്ഷ്യമിടുന്നത്. ആദ്യകാലങ്ങളിൽ വരമ്പുകൾ യാത്ര പോകുന്നതിനുള്ള സഞ്ചാര മാർഗം കൂടിയായിരുന്നു. അതിനാൽ വരമ്പുകൾക്ക് വീതി കൂടുതൽ ഉണ്ടായിരുന്നു. ക്രമേണ ഇതിൽ മാറ്റം വന്നതോടെ വരമ്പുകളുടെ വീതിയിലും കുറവു വന്നു.
ഉമ, ജ്യോതി തുടങ്ങിയ വിത്തുകളാണ് സാധാരണയായി രണ്ടാം വിളയ്ക്ക് ഉപയോഗിക്കുന്നത്. ഇതിൽ ഉമക്ക് 120 ദിവസവും ജ്യോതിക്ക് 90 ദിവത്തെ കാലാവധിയുമാണുള്ളത്. പതിവ് പോലെ ഈ പ്രാവശ്യവും ജില്ലയിലെ ഡാമുകൾ ജല സമൃദ്ധിയിലായതിനാൽ കർഷകർക്ക് ആത്മവിശ്വാസം വർധിപ്പിക്കാനും വിള ഇറക്കുന്നതിനുള്ള താൽപര്യം വർധിക്കുന്നതിനും ഇടയാക്കിയിട്ടുണ്ട്. ഒന്നാം വിള ശരാശരി ജില്ലയിൽ 35,000 ഹെക്ടർ സ്ഥലത്താണ് കൃഷിയിറക്കുന്നത്.