കോഴിക്കോട് : മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ടി.ശിവദാസ മേനോൻ അന്തരിച്ചു. 90 വയസ്സായി രുന്നു. ന്യൂമോണിയ ബാധയെ തുടർന്ന് കഴിഞ്ഞ ദിവസം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് പുലർച്ചെ രണ്ട് തവണ ഹൃദയാഘാതം ഉണ്ടാകുകയും മരണം സംഭവിക്കുകയുമായിരുന്നു. മൂന്ന് തവണ എംഎൽഎയും രണ്ട് തവണ മന്ത്രിയുമായിരുന്നു.രണ്ടാം നായനാർ മന്ത്രിസഭയിൽ വൈദ്യുതി, ഗ്രാമ വികസന വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. മൂന്നാം നായനാർ മന്ത്രിസഭയിൽ ധന വകുപ്പും എക്സൈസ് വകുപ്പും കൈകാര്യം ചെയ്തു.
സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയായിരിക്കെ 1987ൽ ആണ് ആദ്യമായി മലമ്പുഴയിൽ നിന്ന് മത്സരിച്ചത്. കന്നിയങ്കത്തിൽ കോൺഗ്രസിലെ എ.തങ്കപ്പനെ മുട്ടുകുത്തിച്ചപ്പോൾ തേടിയെത്തിയത് മന്ത്രി പദവി. പാർട്ടി അധികാരത്തിലെത്തിയ രണ്ട് തവണയും ശിവദാസ മേനോൻ മന്ത്രിയായി. 91ൽ പാർട്ടി പ്രതിപക്ഷത്തായിരുന്നപ്പോൾ ചീഫ് വിപ്പായിരുന്നു ടി.ശിവദാസ മേനോൻ. 1993 മുതൽ 1996 വരെ പബ്ലിക് അക്കൗണ്ട്സ് കമ്മറ്റി ചെയർമാനായിരുന്നു.
അധ്യാപക സംഘടനാ പ്രവർത്തനത്തിലൂടെ രാഷ്ട്രീയത്തിലെത്തിയ ശിവദാസ മേനോൻ കർക്കശക്കാരനായ പൊതുപ്രവർത്തകനായിരുന്നു. ആ കാർക്കശ്യമാണ് എക്സൈസ് മന്ത്രിയായിരിക്കെ കേരളത്തിലെ കള്ളുഷാപ്പുകൾ സഹകരണ സംഘങ്ങൾക്ക് കൈമാറാൻ അദ്ദേഹത്തിന് തുണയായത്. ധനമന്ത്രിയായിരിക്കെ കിഫ്‍ബിക്ക് തുടക്കം കുറിച്ചതും അദ്ദേഹമാണ്. ഭാര്യ ഭവാനി അമ്മ 2003ൽ മരിച്ചു. മക്കൾ ടി.കെ.ലക്ഷ്മീദേവി, കല്യാണിക്കുട്ടി, മരുമക്കൾ കരുണാകര മേനോൻ, സി.ശ്രീധരൻ നായർ