കൊച്ചി : കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവ് കിരൺ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചതിനാലാണ് ആയുർവേദ മെഡിക്കൽ വിദ്യാർഥിനിയായിരുന്ന വിസ്മയ ആത്മഹത്യ ചെയ്തതെന്ന് സർക്കാർ ഹൈക്കോടതിയിൽ.
സ്ത്രീധനത്തിനെതിരായ പോരാട്ടത്തിനാണ് ഈ സംഭവം തുടക്കം കുറിച്ചത്. കസ്റ്റഡിയിൽ വിചാരണ നടത്തേണ്ടത് തെളിവ് നശിപ്പിക്കാതിരിക്കാൻ അനിവാര്യമാണ്.കേസിൽ കുറ്റപത്രം സമർപ്പിക്കുകയും വിചാരണയ്ക്കായി സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കുകയും ചെയ്തിട്ടുണ്ട്.
ജയിലിൽ കിടക്കുന്ന പ്രതിയുടെ ആളുകൾ സാക്ഷികളെ ഭീഷണിപ്പെടുത്തിയ സംഭവവും ഇതിനിടെ ഉണ്ടായെന്നും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി.എ. ഷാജി വാദിച്ചു. കിരൺ കുമാറിന്റെ ജാമ്യഹർജിയെ എതിർത്തുകൊണ്ടായിരുന്നു ഇത്.
ടിക് ടോക് താരമായിരുന്ന വിസ്മയ സോഷ്യൽ മീഡിയകൾ അമിതമായി ഉപയോഗിച്ചിരുന്നുവെന്നും പരീക്ഷാ സമയമായതിനാൽ മൊബൈൽ ഉപയോഗം വിലക്കിയതാണ് പ്രകോപനത്തിന് കാരണമായതെന്നും കിരണിനായി ഹാജരായ സീനിയർ അഭിഭാഷകൻ പി. വിജയഭാനു വാദിച്ചു.
സ്വർണത്തിന്റെയും കാറിന്റെയും ഗുണനിലവാരത്തെ ചൊല്ലി വിസ്മയയുമായി കലഹിച്ചുവെന്നാണ് ആരോപണം. വിസ്മയയുടെ സഹോദരൻ കാറുമായി പോയി അപകടം ഉണ്ടാക്കിയതാണ് തർക്കത്തിന് കാരണമായത്.കൂടുതൽ സ്വർണം ആവശ്യപ്പെട്ടെന്ന് ആർക്കും പരാതിയില്ല.
105 ദിവസമായി ജയിലിലാണ്. കാര്യങ്ങൾ തനിക്ക് അഭിഭാഷകനോട് പറയാൻ കഴിഞ്ഞെങ്കിലേ നീതിപൂർവമായ വിചാരണ നടക്കൂ. ജോലിപോലും നഷ്ടപ്പെട്ട തനിക്ക് സാക്ഷികളെ ആരേയും സ്വാധീനിക്കാനാകില്ലെന്നുമായിരുന്നു കിരണിന്റെ വാദം.
കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് കിരൺ മകളുടെ മുഖത്ത് ചവിട്ടുക വരെ ചെയ്തിട്ടുണ്ടെന്ന് കേസിൽ കക്ഷിചേർന്ന വിസ്മയയുടെ പിതാവിനായി ഹാജരായ അഡ്വക്കേറ്റ് എസ്. രാജീവ് വാദിച്ചു.
ഇതിന്റെ വാട്സാപ്പ് സന്ദേശങ്ങളും ഹാജരാക്കി. ഫാദേഴ്സ് ഡേയിൽ അച്ഛന് സന്ദേശം അയയ്ക്കാൻ ശ്രമിച്ചതിനാണ് വിസ്മയയുടെ മൊബൈൽ പ്രതി തകർത്തതെന്നും വാദിച്ചു. വാദം പൂർത്തിയായതിനെ തുടർന്ന് ജസ്റ്റിസ് എം.ആർ. അനിത ജാമ്യഹർജി വിധിപറയാൻ മാറ്റി. സർക്കാർ കേസ് ഡയറിയും കൈമാറി.