തിരുവനന്തപുരം: സൗത്ത് ഇന്ത്യൻ ടെലിവിഷൻ ഫിലിം അക്കാദമിയുടെ 2023 വർഷത്തെ മികച്ച ഹ്രസ്വചിത്രങ്ങൾക്കായി ഏർപ്പെടുത്തിയ എക്സലൻസ് അവാർഡ്, സുഹൈൽ അഞ്ചൽ രചനയും സംവിധാനവും നിർവ്വഹിച്ച ‘ഇളം കാറ്റ്’ എന്ന ഹ്രസ്വ ചിത്രം കരസ്ഥമാക്കി. തന്റെ പിതാവിനെ അറിയാത്ത പിതാവിനെ അങ്ങേയറ്റം വെറുക്കുന്ന മുത്തശ്ശിയോടൊപ്പം മാത്രം ജീവിക്കേണ്ടി വന്ന ലഹരിക്കടിമയായ പെൺകുട്ടിയെ താൻ പിതാവാണെന്ന് അറിയിക്കാതെ പെൺകുട്ടിയുടെ വീട്ടിലെത്തി കൗൺസലിംഗ് വഴിയും സ്നേഹ വായ്പുകൾ നൽകിയും നല്ല ജീവിതത്തിലേയ്ക് തിരികെ കൊണ്ടുവരുവാൻ ഭൂതകാലത്തിൽ ചെയ്തു കൂട്ടിയ തിന്മകളിൽ മനം നൊന്ത് കഴിയുന്ന പ്രായശ്ചിത്ത വിവശനായ അച്ഛന്റെ പരിശ്രമങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ഈ ചിത്രത്തിനു മികച്ച ചിത്രം, മികച്ച സംവിധാനം ഇതിനൊക്കെ മുൻപും വിദേശത്തുനിന്നുമുൾപ്പടെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. മികച്ച നടനുള്ള അവാർഡ് നേടിയിട്ടുള്ള അനസ് പത്തനംതിട്ട ആണ് ഇതിൽ അച്ഛൻ കഥാപാത്രം കൈകാര്യം ചെയ്തിരിക്കുന്നത്. മകളായി ഡോ. രേഷ്മ മോഹൻ, തിരുവനന്തപുരം നല്ല പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്. തിരുവനന്തപുരം ഭാരത് ഭവനിൽ വെച്ച് നടന്ന ഗംഭീര അവാർഡ് ചടങ്ങിൽ സംവിധായകൻ സുഹൈൽ അഞ്ചലിന് വേണ്ടി നായകനും നിർമ്മാതാവുമായ അനസ് പത്തനംതിട്ടയും നായിക ഡോ. രേഷ്മ മോഹനും സംയുക്തമായി അവാർഡ് ഏറ്റുവാങ്ങി. 200 ഇൽ പരം ചിത്രങ്ങൾ മാറ്റുരച്ചതിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ‘ഇളം കാറ്റ്’ ന് ലഭിച്ച എക്സലൻസ് അവാർഡ് നടൻ സുധീർ കരമന, നടി രാജി മേനോൻ എന്നിവർ ചേർന്ന് പ്രമുഖ ചിന്തകനും സാംസ്‌കാരിക പ്രവർത്തകനും കലാകാരനുമൊക്കെയായ ജി.എസ് പ്രദീപിന്റെയും മറ്റ് കലാ പ്രവർത്തകരുടെയും നിറഞ്ഞ സാന്നിധ്യത്തിൽ നൽകുകയുണ്ടായി.





























