തിരുവനന്തപുരം: സിനിമ തീയറ്ററുകളിൽ ഭക്ഷണ സാധനങ്ങൾക്ക് അമിത വില ഈടാക്കുന്നത് സംബന്ധിച്ച് തിരുവനന്തപുരം മേയറും തീയറ്റർ ഉടമകളുമായി ചർച്ച നടന്നു. ഉത്പ്പന്നങ്ങളുടെ വില നിയന്ത്രിക്കാനുള്ള അധികാരം കോർപറേഷനില്ല. ശുദ്ധമായ കുടിവെള്ളം സൗജന്യമായി നൽകാൻ നിർദേശം നൽകിയിട്ടുണ്ട്. കുട്ടികളുടെ ഭക്ഷണം അകത്ത് കയറ്റാൻ തടസങ്ങൾ ഉണ്ടാകരുത്. വാഹന പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തണം. ലൈസൻസ് മാനദണ്ഡങ്ങൾ ലംഘിക്കരുത്. ഇക്കാര്യങ്ങളിൽ ഒരു വിട്ടു വീഴ്ചയും കോർപ്പറേഷന്റെ ഭാഗത്തു നിന്നും ഉണ്ടാകില്ല. തിരുത്തലുകൾ വരുത്താൻ തിയേറ്റർ ഉടമകൾക്ക് 15 ദിവസം സമയം അനുവദിച്ചിട്ടുണ്ട്.
കോർപ്പറേഷൻ സ്ക്വഡ് പരിശോധന നടത്തും. ദേഹ പരിശോധന, ബാഗ് പരിശോധന എന്നിവ നടത്തുമ്പോൾ പ്രത്യേക ശ്രദ്ധ വേണം. സ്ത്രീകളെ സ്ത്രീകൾ തന്നെ പരിശോധിക്കണം. സിനിമ കാണാൻ വരുന്നവരുടെ വ്യക്തിത്വത്തെ ഹനിക്കുന്ന പ്രവർത്തനം അംഗീകരിക്കാനാവില്ല. പാർക്കിംഗ് സൗകര്യം തിയേറ്ററിനുള്ളിൽ ഒരുക്കണം. ഫയർ ആൻഡ് സേഫ്റ്റി മാനദണ്ഡങ്ങളിൽ വിട്ടുവീഴ്ച ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ലൈസൻസ് ആവശ്യമായ മാനദണ്ഡങ്ങൾ പലതും ലംഘിക്കുന്നതായി മേയർ ചൂണ്ടിക്കാട്ടി. മാനദണ്ഡങ്ങൾ ലംഘിച്ചിട്ടുണ്ടെങ്കിൽ തിരുത്തണം. 15 ദിവസത്തിന് ശേഷം വീണ്ടും യോഗം ചേരും. അതിനുശേഷം സ്‌ക്വാഡുകൾ തിയേറ്ററിലെത്തി പരിശോധന നടത്തുമെന്നും മേയർ വ്യക്തമാക്കി.































