തിരുവനന്തപുരം: സിഎംആർഎൽ- എക്സാലോജിക് ഇടപാടിൽ സർക്കാർ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ക്രൈമും ക്രിമിനലും പോലീസിന് മുന്നിലുണ്ട്. വിഷയത്തിൽ എന്ത് പരിശോധിക്കണം എന്നാണ് മുഖ്യമന്ത്രി പറയുന്നതെന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു. വിഷയത്തിൽ കോൺഗ്രസും സിപിഐഎമ്മും ഒത്തുകളിക്കുന്നു. ആരോപണ വിധേയനായ പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്നും രാജിവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു. എൽഡിഎഫ് സർക്കാരിനെ കേരളത്തിലെ ജനം അധികാരത്തിൽ നിന്ന് പുറത്താക്കുകയായിരുന്നു. അഴിമതിയുടെ പരമ്പരയാണ് ജനം എൽഡിഎഫിനെ തിരസ്കരിക്കാൻ കാരണമെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
പിണറായി വിജയൻ ജയിലിൽ പോകണം എന്ന് തിരുവനന്തപുരത്ത് വച്ച് രാഹുൽ ഗാന്ധി പറഞ്ഞുവെന്നും അദേഹം ചൂണ്ടിക്കാട്ടി. അതേസമയം മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവിനെയും പ്രതിപക്ഷ നിരയിലെ പ്രധാന നേതാവിനും എതിരെ കേസെടുക്കാനുളള കത്തിൽ ധൃതി പിടിച്ചൊന്നും ചെയ്തെന്ന് വരുത്താൻ സർക്കാർ ഉദ്ദേശിക്കുന്നില്ല. നിയമോപദേശത്തിനും രാഷ്ട്രീയ പ്രത്യാഘാതങ്ങൾ വിലയിരുത്തുന്നതിനുമുളള സാവകാശം എടുത്ത് തീരുമാനത്തിലേക്ക് പോകാനാണ് ധാരണ. പാർട്ടിയെ പ്രതിക്കൂട്ടിലാക്കി തകർക്കാനാണ് കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി.































