തിരുവനന്തപുരം: സവാള വിലക്കയറ്റത്തിൽ അടിയന്തര ഇടപെടലുമായി സംസ്ഥാന സർക്കാർ. ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ 100 ടൺ സവാള അടിയന്തരമായി എത്തിക്കും. ആദ്യപടിയായി 20 ടൺ സവാള എത്തി. ഇതിൽ 10 ടൺ മലബാർ മേഖലയിലും 10 ടൺ തെക്കന്‍ കേരളത്തിലും വിതരണം ചെയ്യും. കിലോയ്ക്ക് 35 രൂപ നിരക്കിലാണ് വിതരണം ചെയ്യുക.ഉടൻ തന്നെ സപ്ലൈകോ വഴിയും വിതരണമുണ്ടാകും. വ്യാഴാഴ്ച 30 ടൺ സവാള കൂടി എത്തും. പൊതുവിപണിയിൽ 80 രൂപയോളം ഉണ്ടായിരുന്ന സവാള വില ഇപ്പോൾ 65-70 രൂപ നിരക്കിൽ നിൽക്കുകയാണ്. ഇതിൽ നിന്നും വില ഇനിയും താഴോട്ട് വരുമെന്നാണ് പ്രതീക്ഷ. കാസർകോട് ജില്ലയിൽ ഹോർട്ടികോർപ്പിന്റെ മൊബൈൽ യൂണിറ്റ് വഴി സവാള വിതരണം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
പച്ചക്കറി നൽകിയ കർഷകരുടെ പണം അന്ന് രാത്രിയും തൊട്ടടുത്ത ദിവസവുമായി നൽകി. മഴക്കെടുതിയിൽ കൃഷി നാശത്തിനുള്ള നഷ്ട പരിഹാരം നൽകും. KSDMA വിജ്ഞാപനം വന്നാൽ നടപടി സ്വീകരിക്കും. കേരളത്തിലെ നാളികേര മേഖലയുടെ പുനരുജ്ജീവനവും സമഗ്ര വികസനവും ലക്ഷ്യമിട്ട് 500 കോടി രൂപയുടെ ബൃഹത് പദ്ധതി നാളികേര വികസന ബോർഡിന്റെ പരിഗണനയ്ക്കായി സമർപ്പിക്കുമെന്ന് ടി. സിദ്ദിഖ് പറഞ്ഞു. ഒന്നാംഘട്ടത്തിൽ നാളികേര വികസന ബോർഡിന്റെ വിഹിതമായി 500 കോടി രൂപയും സംസ്ഥാന സർക്കാരിന്റെ വിഹിതമായി 41 കോടി രൂപയും ഉൾപ്പെടുത്തി പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.






























