പത്തനംതിട്ട: സോഷ്യൽ മീഡിയയിലും എഐ ആപ്ലിക്കേഷനുകളിലും (ജെമിനി നാനോ ബനാന, ഡാലി തുടങ്ങിയവ) സ്വന്തം ചിത്രങ്ങൾ നിരന്തരം അപ്‌ലോഡ് ചെയ്യുന്നത് ഗുരുതരമായ സ്വകാര്യതാ ഭീഷണിയാകുമെന്ന് സൈബർ സുരക്ഷാ വിദഗ്ധർ മുന്നറിയിപ്പ് നൽകി. മനുഷ്യരുടെ മുഖഭാവങ്ങളും പ്രത്യേകതകളും നിരന്തരം അപ്‌ലോഡ് ചെയ്യുന്ന ഉയർന്ന നിലവാരത്തിലുള്ള ചിത്രങ്ങളിലൂടെ കൃത്രിമബുദ്ധി സംവിധാനങ്ങൾ വ്യക്തിയുടെ യഥാർത്ഥ മുഖരൂപം കൃത്യമായി പുനർസൃഷ്ടിക്കാനാകുമെന്നാണ് വിദഗ്ധരുടെ കണ്ടെത്തൽ. ഇതിലൂടെ മൊബൈൽ ഫോൺ, ലാപ്‌ടോപ്പ് പോലുള്ള ഫേസ് അൺലോക്ക് സംവിധാനങ്ങൾ കബളിപ്പിക്കപ്പെടാനോ ബാങ്ക് അക്കൗണ്ടുകളും മറ്റും ഹാക്ക് ചെയ്യപ്പെടാനോ സാധ്യതയുണ്ട്.
“സ്വന്തം ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ അത് പൊതു ഇടങ്ങളിൽ വെക്കുന്നതുപോലെ തന്നെയാണ്. ഒരിക്കൽ അപ്‌ലോഡ് ചെയ്താൽ എവിടെയെത്തും, എങ്ങനെ ഉപയോഗിക്കപ്പെടും എന്ന് പറയുവാന്‍ കഴിയില്ല” — വിദഗ്ധർ ചൂണ്ടിക്കാട്ടി.
—
പൗരന്മാർക്ക് നിർദ്ദേശങ്ങൾ
തിരിച്ചറിയൽ കാർഡ്, പാസ്‌പോർട്ട് പോലുള്ള രേഖകളുടെ ചിത്രങ്ങൾ ഒരിക്കലും അപ്‌ലോഡ് ചെയ്യരുത്. വ്യക്തമായ മുഖം കാണുന്ന അനവധി ഫോട്ടോകൾ ഒരുമിച്ച് പങ്കുവെയ്ക്കുന്നത് ഒഴിവാക്കുക. സാമൂഹ്യ മാധ്യമങ്ങളിൽ പൊതുവായ ചിത്രം പങ്കിടുമ്പോൾ വാട്ടർമാർക്ക്, സ്റ്റൈലിസ് ചെയ്ത പതിപ്പുകൾ എന്നിവ ഉപയോഗിക്കുക. ബാങ്കിംഗ്, ഇമെയിൽ തുടങ്ങിയ അക്കൗണ്ടുകളിൽ മൾട്ടി-ഫാക്ടർ ഓത്തന്റിക്കേഷൻ (MFA) സജീവമാക്കുക. മുഖം തിരിച്ചറിയുന്ന ലോഗിൻ സംവിധാനത്തിന് പകരം പാസ്‌വേഡ് / പിന്‍ നമ്പര്‍ ഉപയോഗിക്കുന്നത് കൂടുതൽ സുരക്ഷിതമാണ്.






























