കണ്ണൂര്‍: സംസ്ഥാനത്ത് ബാറുകളുടെ പ്രവര്‍ത്തന സമയം രാവിലെ പത്തു മുതൽ രാത്രി 12വരെയാക്കി വിജ്ഞാപനമിറക്കിയതിൽ വിശദീകരണവുമായി എക്സൈസ് മന്ത്രി എംബി രാജേഷ്. പുതിയ തീരുമാനമല്ലെന്നും ടൂറിസം കേന്ദ്രങ്ങളിലുള്ള ബാറുകള്‍ക്ക് നിലവിലുള്ള ഇളവ് മറ്റു ബാറുകള്‍ക്ക് കൂടി നടപ്പാക്കികൊണ്ട് സമയം ഏകീകരിച്ചതാണെന്നും മന്ത്രി എംബി രാജേഷ് പറഞ്ഞു. സമയം പുനക്രമീകരിക്കുന്നത് സംബന്ധിച്ച് പ്രതിപക്ഷത്തിന് ഫയൽ നീക്കത്തെക്കുറിച്ച് അറിയമായിരുന്നു. പ്രതിപക്ഷവും അനുകൂല നിലപാട് എടുത്തിരുന്നു. മര്യാദ പാലിക്കേണ്ടതുകൊണ്ട് ഇപ്പോള്‍ കൂടുതൽ കാര്യങ്ങള്‍ പറയുന്നില്ല. ഫയൽ നീക്കം വൈകിയതിനാലാണ് ഉത്തരവിറങ്ങാൻ വൈകിയത്. അല്ലെങ്കിൽ ഒക്ടോബറിൽ തന്നെ പുറത്തുവരുമായിരുന്നുവെന്നും എംബി രാജേഷ് പറഞ്ഞു.
ടൂറിസം കേന്ദ്രങ്ങളുടെ പരിധിയിലുള്ള ബാറുകള്‍ക്ക് മാത്രം രാവിലെ പത്തുമുതൽ രാത്രി 12വരെ പ്രവര്‍ത്തിക്കാൻ അനുമതി നൽകിയത് വിവേചനത്തിന് കാരണമാകുന്നുവെന്ന് മറ്റു ബാറുടമകളടക്കം പരാതി ഉന്നയിച്ചിരുന്നു. സമയം ഏകീകരിക്കണമെന്ന ആവശ്യം ഏറെ നാളായി ഉയരുന്നതാണ്. വിനോദ സഞ്ചാര മേഖലയെ ലക്ഷ്യമിട്ടാണ് എല്ലാ ബാറുകളുടെയും സമയം ഏകീകരിക്കാൻ തീരുമാനിച്ചത്. മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ബാറുകളുടെ സമയക്രമം കൂടി കണക്കിലെടുത്താണ് തീരുമാനം. കര്‍ണാടകയിൽ രാവിലെ രാവിലെ പത്തു മുതൽ അര്‍ധരാത്രി 12വരെയും ബെംഗളൂരുവിൽ രാവിലെ ഒമ്പതു മുതൽ രാത്രി ഒരു മണിവരെയുമാണ് ബാറുകള്‍ക്ക് അനുമതി. കര്‍ണാടകയിൽ നാലു ലക്ഷം മുതൽ പത്തുലക്ഷം വരെ പല സ്ലാബുകളിലായാണ് ബാര്‍ ലൈസന്‍സ് ഫീ. തമിഴ്നാട്ടിൽ 12 മണിക്കൂറാണ് ബാറുകളുടെ പ്രവര്‍ത്തന സമയം.





























