കൊച്ചി : 4 വയസുകാരന്‍ ജോണ്‍ ഫ്രാങ്ക്‌ലിനും 70കാരൻ അനന്തക്കമ്മത്തും ഒപ്പം 22 പേരും അമേരിക്കയ്ക്കു പോകുമ്പോൾ അതൊരു ചരിത്രമാണ്. 2020 മാര്‍ച്ചില്‍ കോവിഡ് വിലക്കുകളിൽ മുടങ്ങിക്കിടന്ന അമേരിക്കൻ വിനോദയാത്രയുടെ തുടക്കക്കാരാകുകയാണ് ഇവർ. നെടുമ്പാശേരിയില്‍ നിന്നു ദോഹ വഴി ന്യൂയോര്‍ക്കിലേയ്ക്കാണ് യാത്ര. സംഘം ന്യൂയോര്‍ക്ക്, ഫിലഡെല്‍ഫിയ, പെന്‍സില്‍വാനിയ, വാഷിങ്ടണ്‍ ഡിസി, നയാഗ്ര, സാന്‍ഫ്രാന്‍സിസ്‌കോ, ലൊസാഞ്ചല്‍സ്, ലാസ് വെഗസ് എന്നിവിടങ്ങളാണ് സന്ദർശിക്കുന്നത്.
കോവിഡ് ലോക്ക്ഡൗണിനു ശേഷം ഇന്ത്യയില്‍ നിന്ന് അമേരിയ്ക്കയിലേക്കുള്ള ആദ്യത്തെ ഔട്ട്ബൗണ്ട് ടൂറാണ് ഇതെന്ന് സംഘാടകരായ ഔട്ട്ബൗണ്ട് ടൂര്‍ ഓപ്പറേറ്റർ സോമന്‍സ് എംഡി എം.കെ സോമന്‍ പറയുന്നു. കോവിഡ് കാലത്തു തന്നെ പ്ലാൻ ചെയ്ത് നടപടിക്രമങ്ങൾ പൂർത്തിയാക്കി ആദ്യ സംഘത്തെ ഒരുക്കുകയായിരുന്നെന്നും അദ്ദേഹം പറയുന്നു. സോമന്‍സിന്റെ ഡയറക്ടര്‍ ജീനാ ഫെര്‍ണാണ്ടസാണ് ആത്മവിശ്വാസം നൽകി സംഘത്തെ നയിക്കുന്നത്. സംഘത്തിലെ 24 പേരില്‍ 22 പേരും ആദ്യമായാണ് അമേരിക്ക സന്ദര്‍ശിക്കുന്നതെന്നു ജീനാ ഫെര്‍ണാണ്ടസ് പറയുന്നു.
ഏറെ പരിമിതികളെ മറികടന്നാണ് യുഎസ് യാത്ര ആരംഭിക്കുന്നത്. അമേരിക്കന്‍ കോണ്‍സുലേറ്റുകള്‍ വിസ നല്‍കി തുടങ്ങിയിരുന്നില്ല എന്നതാണ് ഒന്നാമത്തെ കാരണം. നിലവില്‍ വിസയുള്ളവര്‍ക്കു മാത്രമേ യാത്ര സാധ്യമായിരുന്നുള്ളു. എന്നാല്‍ ടീമിനെ നയിക്കുന്നവരുടെ ഇടപെടലിൽ സാഹചര്യം ഒരുങ്ങിയപ്പോഴേയ്ക്ക് ഈ ആദ്യ ടൂര്‍ സാധ്യമാക്കുകയായിരുന്നു. പലരും 2020 ല്‍ തന്നെ വിസ ലഭിച്ച് ആദ്യ യുഎസ് യാത്രയ്ക്ക് കാത്തിരിക്കുകയായിരുന്നു.
വിനോദ യാത്രാ മോഹം മനസിൽ പേറി കോവിഡ് ഭീതിയിൽ കഴിയുന്നവർക്ക് ആത്മവിശ്വാസം നൽകുന്നതിനും യാത്രകളെ പൂർവസ്ഥിതിയിലേയ്ക്ക് കൊണ്ടുവരികയുമാണ് ടൂർ ഓപ്പറേറ്റ് ചെയ്യുന്നവരുടെ ലക്ഷ്യം. ഇതുവഴി ഈ മേഖലയിൽ ബിസിനസ് ചെയ്യുന്നവർക്ക് കൈത്താങ്ങാകുകയും ജീവിതം സാധാരണ നിലയിലേയ്ക്ക് എത്തിക്കുന്നതിനുമാണ് ശ്രമം. ലോകത്ത് ഏറ്റവും അധികം ആളുകൾ ജോലികൾ ചെയ്യുന്ന മേഖലകളിൽ ഒന്ന് എന്ന നിലയിൽ രാജ്യാന്തര വിനോദയാത്രകൾ സാധാരണ നിലയിലാകേണ്ടതുണ്ടെന്നു ജീനാ ഫെര്‍ണാണ്ടസ് പറയുന്നു.