കവിയൂർ : പഞ്ചായത്തിൽ അജൈവ മാലിന്യ സംഭരണശാല പണിയുന്നതിന് നിലനിന്നിരുന്ന തടസ്സങ്ങൾ ഒഴിവായി. മനയ്ക്കച്ചിറയിലാണ് കെട്ടിടം നിർമിക്കുക. മണിലയാറിന്റെ തീരത്തുള്ള സ്ഥലമായതിനാൽ ഭൂമി വിട്ടുകിട്ടുന്നതിന് ജില്ലാ കളക്ടറുടെ അനുമതിവേണമായിരുന്നു. ഇക്കാര്യത്തിൽ കാലതാമസം നേരിടുന്നത് മാലിന്യനീക്കത്തെ ബാധിക്കുന്നതായി പഞ്ചായത്ത് പ്രസിഡന്റ് ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് ഇവിടത്തെ പുറമ്പോക്ക് സംബന്ധിച്ച് തീരുമാനമെടുക്കാനുള്ള അധികാരം പഞ്ചായത്തിനാണെന്ന് കാണിച്ച് ജില്ലാ കളക്ടറുടെ അറിയിപ്പ് കഴിഞ്ഞദിവസം ലഭിച്ചു. ഇതോടെ തടസ്സങ്ങൾ നീങ്ങിയതായി പഞ്ചായത്ത് അധികൃതർ അറിയിച്ചു. 38 ലക്ഷം രൂപ മുടക്കി 1600 ചതുരശ്രയടി വിസ്തീർണമുള്ള സംഭരണശാലയാണ് പണിയുക.
നിലവിൽ പഞ്ചായത്തോഫീസിനോട് ചേർന്നുള്ള ഒരുമുറിയിലാണ് മാലിന്യച്ചാക്കുകൾ വെയ്ക്കുന്നത്. മാസംതോറും കൊണ്ടുവരുന്ന ഇവയുടെ വൻശേഖരം ഇതിനകത്ത് ഇറക്കിവെയ്ക്കാനുള്ള ഇടമില്ല. മാലിന്യ നീക്കത്തെ ബാധിക്കുന്ന പല പ്രശ്നങ്ങൾ പുതിയ സംഭരണശാല വരുന്നതോടെ ഒഴിവാകും. വാഹനത്തിൽ ഇവ നേരിട്ടുകയറ്റാൻ കഴിയുന്ന തരത്തിലുള്ള കെട്ടിടമാണ് മനയ്ക്കച്ചിറയിൽ വരുന്നത്. ഹരിതകർമസേനയ്ക്ക് വേണ്ടുന്ന മുറികൾ, ടോയ്‌ലെറ്റ് സൗകര്യം, മാലിന്യം തരംതിരിക്കാനുള്ള ഇടങ്ങൾ തുടങ്ങിയവ ഇതിനകത്തുണ്ടാകും. വീടുകൾക്ക് 50 രൂപയും വ്യാപാരസ്ഥാപനങ്ങൾക്ക് 100 രൂപയും വാങ്ങിയാണ് ഇവയുടെ സംഭരണം. മാസംതോറും രണ്ടുലക്ഷം രൂപയ്ക്ക് മുകളിൽ വരുമാനം ഹരിതകർമസേനയ്ക്ക് ലഭിക്കുന്നുമുണ്ട്.





























