ദില്ലി : കോവിഡ് പോസിറ്റീവ് ആകുന്നവർ രോഗമുക്തി നേടി മൂന്നുമാസം കാത്തിരുന്ന ശേഷം മാത്രം കോവിഡ് വാക്സീൻ എടുത്താൽ മതിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ മാർഗരേഖയിൽ പറഞ്ഞിരുന്നു. എന്നാൽ ഒരു പടി കൂടി കടന്ന് ഒരിക്കൽ കോവിഡ് ബാധിച്ചവർക്ക് വാക്സിനേഷൻ നൽകേണ്ടതേയില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് എയിംസ് ഡോക്ടർമാരും ദേശീയ കോവിഡ് ദൗത്യ സംഘാംഗങ്ങളും ഉൾപ്പെടുന്ന ഒരു കൂട്ടം ആരോഗ്യ വിദഗ്ധർ.
ഒരു തവണ കോവിഡ് ബാധിതരായവർക്ക് വീണ്ടും വൈറസ് പിടിപെടാൻ 10 മാസത്തേക്ക് സാധ്യതയില്ലെന്ന് ലണ്ടൻ യൂണിവേഴ്സിറ്റി കോളേജ് നടത്തിയ ഒരു പഠനം ചൂണ്ടിക്കാട്ടിയിരുന്നു. കോവിഡിന് എതിരെ ഇവരുടെ ശരീരത്തിൽ ആവശ്യത്തിന് ആന്റി ബോഡികൾ രൂപപ്പെടുന്നുണ്ട്. കോവിഡ് ബാധിച്ച് പ്രകൃതിദത്തമായ രോഗപ്രതിരോധം നേടിയവരിൽ പിന്നീട് വാക്സീൻ ഫലപ്രദമാണോ എന്ന കാര്യത്തിൽ ആവശ്യത്തിന് തെളിവുകളില്ലെന്ന് ഇന്ത്യയിലെ ഈ വിദഗ്ധർ പറയുന്നു. ഇക്കാര്യത്തിൽ ആവശ്യത്തിന് തെളിവുകൾ ലഭിച്ച ശേഷം ഈ വിഭാഗത്തിലുള്ളവർക്ക് വാക്സീൻ എടുക്കണമോ എന്ന് തീരുമാനിച്ചാൽ മതിയെന്ന് ഇവർ ശുപാർശ ചെയ്യുന്നു.
വാക്സിനേഷന്റെ ഉദ്ദേശ്യം രോഗനിയന്ത്രണം ആകയാൽ ഇതേവരെ വൈറസ് പിടിപെടാത്തവർക്കാകണം മുൻഗണനയെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ വാക്സീൻ ലഭ്യതക്കുറവാണ് ഇത്തരമൊരു നിർദ്ദേശം മുന്നോട്ടു വയ്ക്കാൻ വിദഗ്ധരെ പ്രേരിപ്പിച്ചതെന്ന് കരുതുന്നു. ഇത്തരം സാഹചര്യത്തിൽ സാർവത്രിക വാക്സിനേഷനേക്കാൾ മുൻഗണന വിഭാഗങ്ങളെ കേന്ദ്രീകരിച്ചുള്ള വാക്‌സീൻ വിതരണ സമീപനമാകും നന്നാകുകയെന്നും വിദഗ്ധസംഘം അഭിപ്രായപ്പെടുന്നു.
ജില്ലാ തലത്തിൽ നടക്കുന്ന തത്സമയ സീറോ സർവേയുടെ അടിസ്ഥാനത്തിലാകണം വാക്സീൻ നയതന്ത്രമെന്നും വിദഗ്ധ സംഘത്തിന്റെ റിപ്പോർട്ട് ശുപാർശ ചെയ്യുന്നു. വാക്സിനേഷൻ എടുത്തവരിലും എടുക്കാത്തവരിലും വീണ്ടും ഉണ്ടാകുന്ന കോവിഡ് ബാധയെപ്പറ്റി കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നും ഇവർ പറയുന്നു. ആസൂത്രണം ഇല്ലാത്ത വാക്സിനേഷൻ വൈറസിന്റെ ജനിതകവ്യതിയാനങ്ങൾക്ക് കാരണമായേക്കാമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.