ചെങ്ങന്നൂര്‍ : ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രം റോഡില്‍ക്കൂടി ടിപ്പറുകള്‍ ചീറിപ്പായുകയാണ്. വ്യാപകമായ മണ്ണ് കടത്തലാണ് ഈ വഴി നടക്കുന്നത്. വ്യാജപ്പാസ് ഉപയോഗിച്ചാണ് മാഫിയ സംഘം മണ്ണ് കടത്തുന്നതെന്ന് നാട്ടുകാർ പരാതി പറയുന്നു. പോലീസിന്റെ കണ്‍മുന്‍പിലാണ് ഇത് നടക്കുന്നത്. നിരവധി ലോഡ് മണ്ണാണ് പകലും രാത്രിയിലുമായി കടത്തുന്നത്. എന്നാല്‍ ചെങ്ങന്നൂരിലെ പോലീസും റവന്യു അധികാരികളും കെ – റയില്‍ കല്ലുമായി നാട്ടുകാരുടെ ഭവനങ്ങളിലാണ്. ഈ അവസരം മുതലെടുക്കുകയാണ് മണ്ണ് മാഫിയ. ചെങ്ങന്നൂരിന്റെ പടിഞ്ഞാറെ മേഘലയില്‍ ഉള്‍പ്രദേശങ്ങളിലെ നീര്‍ത്തടങ്ങളും ചതുപ്പുനിലങ്ങളും നികത്താനാണ് ഇത് കൊണ്ടു പോകുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. ചില അധികാര കേന്ദ്രങ്ങള്‍ മാഫിയയ്ക്ക് കുട പിടിക്കുന്നതായും പരാതിയുണ്ട്.
അതിവേഗത്തില്‍ കടന്നുപോകുന്ന ലോറിയില്‍ ശരിയായ രീതിയില്‍ സുരക്ഷിത കവചം മൂടാത്തതിനാല്‍ ലോറിയില്‍ നിന്നും വീഴുന്ന മണ്ണ് കാരണം ഇരുചക്ര വാഹന യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടുകയാണ്. ഹെല്‍മറ്റ് ധരിച്ചിട്ടുണ്ടെങ്കിലും കണ്ണില്‍ മണ്ണിന്റെ പൊടി കയറി വണ്ടി നിയന്ത്രണം തെറ്റുന്നതായും പരാതിയുയരുന്നു. വിദ്യര്‍ത്ഥികള്‍ സ്കൂളില്‍ പോകാന്‍ റോഡില്‍ ഇറങ്ങുന്ന രാവിലെ എട്ടുമണിക്ക് ശേഷം നിരവധി ടിപ്പറുകളും ടോറസുകളുമാണ് മാലക്കര – പുത്തകാവ് വഴി കടന്നുവരുന്നത്. ഇലന്തൂര്‍ തെക്കേമല ഭാഗത്തു നിന്നും കൊണ്ടുവരുന്ന മണ്ണാണ് മഹാദേവ ക്ഷേത്ര റോഡിലൂടെ കടന്നുപോകുന്നത്. ശരിയായ പാസ് നല്‍കുന്നുണ്ട് എന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും പിന്നില്‍ മാഫിയ സംഘവുമായി ഉള്ള ധാരണ ശക്തമാണെന്ന് ആക്ഷേപമുണ്ട്.