ശ്രീനഗർ: ജമ്മു കശ്മീരിലെ വിപണികളിൽ മട്ടൺ കിട്ടാതായതോടെ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന് കത്തെഴുതി ജമ്മുകശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. ജമ്മു കാശ്മീരിലെ മട്ടൺ വ്യാപാരികൾ സമരം ആരംഭിച്ചതോടെയാണ് മട്ടൺ കിട്ടാത്ത സാഹചര്യമുണ്ടായത്. പഞ്ചാബിലെ ദേശീയപാതയിൽ കന്നുകാലി മേളകളും വിപണികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സംഘങ്ങളുടെ നിരന്തരമായ ഇടപെടലും അനധികൃതമായ പണപ്പിരിവും ആരോപിച്ചാണ് വ്യാപാരികൾ സമരം ചെയ്യുന്നത്. ഇതോടെയാണ് സംഭവത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യമുന്നയിച്ച് ഒമർ അബ്ദുള്ള കത്തെഴുതിയിരിക്കുന്നത്.
ഓൾ കശ്മീർ ഹോൾസെയിൽ മട്ടൺ ഡീലേഴ്‌സ് യൂണിയൻ തന്റെ ശ്രദ്ധയിൽപ്പെടുത്തിയ ആശങ്കയാണ് താൻ ചൂണ്ടിക്കാണിക്കുന്നതെന്നും ഒമർ അബ്ദുള്ള കത്തിൽ പറയുന്നുണ്ട്. ഇക്കഴിഞ്ഞ ജൂൺ 23നാണ് അദ്ദേഹം കത്തയച്ചത്. ജമ്മുകശ്മീരിൽ നിന്നുള്ള കന്നുകാലി വ്യാപാരികൾക്കും വിതരണകാർക്കും പഞ്ചാബിലൂടെ കന്നുകാലികളുമായി കടന്നുപോകുന്നതിന് വലിയ ബുദ്ധിമുട്ടുകളാണ് നേരിടേണ്ടി വരുന്നതെന്നും കത്തിലുണ്ട്.
ജമ്മു കശ്മീരിലേക്കുള്ള കന്നുകാലികളുമായി വ്യാപാരികൾ പഞ്ചാബിലൂടെ കടന്നുപോകുമ്പോൾ ഒരു സംഘം തടഞ്ഞുനിർത്തിയാണ് പണം പിരിക്കുന്നത്. മതിയായ അനുമതിയും രേഖകളും ഉള്ള വ്യാപാരികളാണ് ഇത്തരത്തില്‍ ചൂഷണത്തിന് ഇരയാകുന്നത്.
ഇതിലൂടെ സമയനഷ്ടം, സാമ്പത്തിക നഷ്ടം തുടങ്ങി നിരവധി പ്രതിസന്ധികൾക്ക് കാരണമാകുന്നുവെന്നാണ് പരാതി. മാത്രമല്ല ഒരു വാഹനത്തിന് ഇത്ര രൂപ എന്ന നിരക്കിൽ വ്യാപാരികൾക്ക് അധികമായ ഒരു വലിയ തുക നൽകേണ്ടി വരുന്നുവെന്ന് ജമ്മുകശ്മീർ ഭക്ഷ്യവകുപ്പ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ടെന്നും കത്തിലുണ്ട്. ഇതോടെ ഇറച്ചിക്ക് അധികവില ഈടാക്കേണ്ട സാഹചര്യത്തിലാണ് വ്യാപാരികള്‍. മാത്രമല്ല സാധാരണക്കാരായ ഉപഭോക്താക്കളെ ഇത് ബാധിക്കുന്നുണ്ടെന്നും ഒമർ കത്തിലൂടെ പഞ്ചാബ് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.





























