കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാകമ്മിറ്റിയിലും പിണറായി വിജയനെതിരെ അതിരൂക്ഷ വിമർശനം. പിണറായിയുടെ ശൈലി തോൽവിക്ക് കാരണമായെന്നും ഇങ്ങനെ പോയാൽ കേരളം ബംഗാൾ ആകുമെന്നും അംഗങ്ങൾ തുറന്നടിച്ചു. പിണറായിയുടെ പ്രായപരിധിയിലും ചോദ്യങ്ങൾ ഉയർന്നു. പിണറായിക്ക് എന്താ പ്രായ പരിധി ഇല്ലേ എന്നാണ് ചില അംഗങ്ങൾ ചോദിച്ചത്. പാർട്ടി ജയിച്ചാലും കെകെ ശൈലജ ജയിക്കരുതെന്ന് ചിലർ നിർബന്ധം കാട്ടിയെന്നും, തളിപ്പറമ്പിൽ പികെ ശ്യാമളയെ മത്സരിപ്പിച്ചത്നേതൃത്വത്തിന്റെ പിഴവാണെന്നും ജില്ലാ കമ്മറ്റിയിൽ വിമർശനം ഉന്നയിച്ചു. പാർട്ടി നേതൃത്വം തിരുത്തിയില്ലെങ്കിൽ അണികൾ തിരുത്തിക്കുമെന്നും പയ്യന്നൂരും തളിപ്പറമ്പിലും ഉണ്ടായ പരാജയം അതിന് ഉദാഹരണമാണെന്നും സെക്രട്ടറിയേറ്റിൽ വിമര്‍ശനം ഉണ്ടായി.
മുഖ്യമന്ത്രിയുടെ പല വാക്കുകളും തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നും ജില്ലാ കമ്മിറ്റിയിൽ കുറ്റപ്പെടുത്തലുണ്ടായി. തളിപ്പറമ്പിൽ ഭാര്യയെ സ്ഥാനാർത്ഥിയാക്കാൻ പാർട്ടി സെക്രട്ടറി എംവി ഗോവിന്ദൻ നിർബന്ധം പിടിച്ചു. രക്തസാക്ഷി ഫണ്ട് തട്ടിപ്പ് സംബന്ധിച്ച ആരോപണത്തിൽ പാർട്ടിയുടെ വിശദീകരണം ജനം ഉൾക്കൊണ്ടില്ല. കെ.കെ രാഗേഷ് ജില്ലാ സെക്രട്ടറി എന്ന നിലയിൽ പരാജയമാണെന്നും ജില്ലാ കമ്മിറ്റിയിൽ ആരോപണമുയർന്നു.






























