മല്ലപ്പള്ളി : തപ്പുതാളം മുഴങ്ങി, തട്ടകമുണർന്നു. ഇനി ഏഴ് നാൾ എഴുമറ്റൂർ ഉത്സവ ലഹരിയിൽ. പനമറ്റത്ത് കാവ് ശ്രീ ഭദ്രകാളി ദേവി ക്ഷേത്രത്തിൽ ശനിയാഴ്ച രാത്രി ചൂട്ടുവെച്ചു. ശ്രീകോവിലിൽ നിന്ന് പകർന്ന ദീപം ചൂട്ടുകട്ടയിലേറ്റുവാങ്ങി കരക്കാർക്ക് സമർപ്പിച്ച് വലിയതറയിൽ സന്തോഷാണ് കർമ്മം നിർവഹിച്ചത്. ഞായറാഴ്ച വൈകീട്ട് ഏഴിന് എഴുമറ്റൂർ ശിവപാർവതി നൃത്ത വിദ്യാലയം ഡാൻസ് അവതരിപ്പിക്കും. 9.30 -ന് പടയണി ഭാഗമായി തപ്പും കൈമണിയും മുഴക്കും. 9.45-ന് മല്ലപ്പള്ളി ഷാജി നയിക്കുന്ന കൊല്ലം രാഗാ കമ്മ്യുണിക്കേഷന്റെ ഗാനമേള, എഴുമറ്റൂർ ഉണ്ണിയുടെ കാവ്യനിശ എന്നിവ നടക്കും.
തിങ്കളാഴ്ച ഏഴിന് സിബി ഏഴുമറ്റൂരും ദേവിക സുനിലും ചേർന്ന് ഗാനമേള നടത്തും. രാത്രി 9.30 -ന് ഗണപതിക്കോലം കളത്തിലെത്തും. ചൊവ്വാഴ്ച വൈകീട്ട് ഏഴിന് മുളയ്ക്കൽ നടരാജ നൃത്തവിദ്യാലയം ഡാൻസും ഗാനമേളയും നടത്തും. 9.30 -ന് പഞ്ചകോലങ്ങൾ പടയണി അരങ്ങിലേക്ക് കാപ്പൊലിച്ചെത്തും. ബുധനാഴ്ച വൈകീട്ട് ഏഴിന് മേഘ നയിക്കുന്ന കൊച്ചിൻ കൈരളിയുടെ ഗാനമേള തുടങ്ങും, 9.30 -ന് ക്ഷേത്രത്തിൽ വനപ്രതീതി സൃഷ്ടിച്ച് അടവി അരങ്ങേറും.
വ്യാഴാഴ്ച വൈകിട്ട് ഏഴിന് വട്ടരി കെ.പി.എം.എസ്. ശാഖ ഭജന നടത്തും. പടയണി ചടങ്ങുകൾ 9.30 -ന് തുടങ്ങും. വിഷുദിനമായ വെള്ളിയാഴ്ച രാവിലെ 7.30 -ന് സനോജ് പുറമറ്റം സംഗീതക്കച്ചേരി നടത്തും. വൈകീട്ട് 7.15-ന് വായനശാല കവലയിൽ നിന്ന് കോലങ്ങളെ എതിരേൽക്കും. ആപിണ്ടി, ശിങ്കാരിമേളം, ചെണ്ട മേളം, വിവിധ ദൃശ്യങ്ങൾ എന്നിവ അണിനിരക്കും.
മുരണി ശ്രീദേവി സംഘത്തിന്റെ ഭജൻ, ഉപ്പൻമാവുങ്കൽ ക്ഷേത്രത്തിൽ നിന്നുള്ള കാളകെട്ട് ഘോഷയാത്ര എന്നിവയുമുണ്ട്. രാത്രി 9.30 -ന് വിഷുപ്പടയണി തുടങ്ങും. എസ്.രവീന്ദ്രൻ ഇടുവിനാം പൊയ്കയിൽ പ്രസിഡന്റായ ഉപദേശക സമിതി നേതൃത്വം നൽകുന്നതായി സെക്രട്ടറി സുരേഷ് നവദീപ് പത്രസമ്മേളനത്തിൽ അറിയിച്ചു. ആർ.വിജീഷ് വെട്ടുവേലിൽ, നിധിൻ രാമമംഗലം, ബിബിൻ പുത്തൻവീട് എന്നിവർ കൺവീനർമാരായ പടയണിക്കമ്മറ്റിയും പ്രവർത്തിക്കുന്നു.
































