കോട്ടയം : കേരള സര്‍ക്കാരിന്‍റെ ഏറ്റവും വലിയ സാഹിത്യബഹുമതിയായ എഴുത്തച്ഛന്‍ പുരസ്കാരം ( 2022) ശ്രീ സേതുവിന് ലഭിച്ചു. സാംസ്കാരികവകുപ്പ് മന്ത്രി വി.എൻ വാസവന്‍ പത്രസമ്മേളനത്തിൽ അറിയിച്ചു. മലയാളസാഹിത്യത്തിന് നല്‍കുന്ന സമഗ്രസംഭാവനകളെ മാനിച്ചുകൊണ്ട് വര്‍ഷം തോറും നല്‍കുന്ന പുരസ്‌കാരം അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവുമടങ്ങുന്നതാണ്.
കേരളസാഹിത്യഅക്കാദമി പ്രസിഡന്‍റ് കെ സച്ചിദാനന്ദന്‍ ചെയര്‍മാനും പ്രൊഫസര്‍ എം കെ സാനു, വൈശാഖന്‍, കാലടി ശ്രീശങ്കരാചാര്യസര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ എം വി നാരായണന്‍, സാംസ്‌കാരികവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്ജ് ഐ എ എസ് എന്നിവരംഗങ്ങളുമായ വിധിനിര്‍ണ്ണയസമിതി 2022 ലെ എഴുത്തച്ഛന്‍പുരസ്‌കാരം നോവലിസ്റ്റും കഥാകൃത്തുമായ സേതുവിന് സമര്‍പ്പിക്കാന്‍ ഏകകണ്ഠമായി ശുപാര്‍ശ ചെയ്തത്.
മലയാളകഥയിലും നോവലിലും സ്വന്തമായ ഒരിടം കണ്ടെത്തിയ മുതിര്‍ന്ന എഴുത്തുകാരനാണ് സേതു. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ചെയര്‍മാന്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ബാങ്കിന്റെ ഡയറക്ടര്‍, നാഷണല്‍ ബുക്ക് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ തുടങ്ങിയ വലിയ പദവികളില്‍ മഹത്തായ സംഭാവനകള്‍ നല്‍കിയ ശ്രേഷ്ഠവ്യക്തിത്വമാണ് അദ്ദേഹം. പാണ്ഡവപുരം, കൈമുദ്രകള്‍, അടയാളങ്ങള്‍, കിരാതം, ആറാമത്തെ പെണ്‍കുട്ടി, കിളിമൊഴികള്‍ക്കപ്പുറം തുടങ്ങിയത് ഇദ്ദേഹത്തിന്‍റെ മികച്ച മലയാളത്തിലെ മികച്ച നോവലുകളാണ്. കൂടാതെ ഒട്ടേറെ സിനിമകള്‍ക്കും അദ്ദേഹത്തിന്റെ കഥകള്‍ അടിസ്ഥാനമായിട്ടുണ്ട്.
കേരളീയമായ സാമൂഹ്യപരിസരങ്ങളെ ആവിഷ്‌കരിക്കുമ്പോള്‍ ഭ്രമാത്മകതയുടെയും പേടിസ്വപ്നങ്ങളുടെയും അനുഭവലോകത്തെ കൂടി സേതു സൃഷ്ടിക്കുന്നു. അബോധമനസ്സിന്റെ ആഴങ്ങളില്‍ മറഞ്ഞുകിടക്കുന്ന ആദിമചോദനകളെ സേതു സാക്ഷ്യപ്പെടുത്തുന്നു. ഫാന്റസി മലയാളത്തില്‍ ഏറ്റവും ഉചിതവും അര്‍ത്ഥപൂര്‍ണ്ണവുമായി പ്രയോഗിച്ചത് സേതുവാണ്. മലയാളികള്‍ അവയില്‍ സ്വന്തം മുഖവും മനസ്സുമാണ് കണ്ടുനിന്നത്. സാഹിത്യ അക്കാദമി പ്രസിഡൻറ് കെ. സച്ചിദാനന്ദൻ, സെക്രട്ടറി സി.പി. അബുബക്കർ, സംഗീത നാടക അക്കാദമി സെക്രട്ടറി ജനാർദ്ദനൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.































