കോഴിക്കോട് : കാലിക്കറ്റ് സർവകലാശാലയിൽ നാലു വർഷ ബിരുദ കോഴ്സുകൾ നടപ്പിലാക്കുന്നതിൽ വീഴ്ചയെന്ന ആരോപണവുമായി അധ്യാപക സംഘടനകൾ. നിലവിലെ മാനദണ്ഡ പ്രകാരമെങ്കിൽ വിദ്യാർഥികളുടെ ഭാവിയെ ഗുരുതരമായി ബാധിക്കുമെന്നാണ് മുന്നറിയിപ്പ്. കൂടിയാലോചനകളില്ലാതെയാണ് തിരക്കിട്ട തീരുമാനങ്ങളെന്നും കോൺഫെഡറേഷൻ ഓഫ് കേരള കോളേജ് ടീച്ചേഴ്സ് ഭാരവാഹികൾ വ്യക്തമാക്കി. വേണ്ടത്ര പഠനമോ ചർച്ചകളോ ഇല്ലാതെയാണ് നാലു വർഷ ബിരുദ കോഴ്സുകൾ തുടങ്ങാൻ പോകുന്നതെന്നാണ് അധ്യാപക സംഘടനകളുടെ പരാതി.
അധ്യാപക, വിദ്യാർഥി പ്രതിനിധികളോട് കൂടിയാലോചനകളുണ്ടയില്ലെന്നും ലീഗ് അനുകൂല അധ്യാപക സംഘടനകൾ വിമർശിച്ചു. സെനറ്റിൽ ചർച്ച ചെയ്യാതെയാണ് നാലു വർഷ ബിരുധ കോഴ്സുകൾക്കുള്ള നിയമാവലിക്ക് കാലിക്കറ്റ് യൂണിവേഴ്സിറ്റി അംഗീകാരം നൽകിയതെന്ന് ലീഗ് അനുകൂല സെനറ്റംഗങ്ങളും കുറ്റപ്പെടുത്തി. നാലു വർഷ ബിരുദ കോഴ്സുകൾ നടപ്പിലാക്കാനുള്ള തിരക്കിട്ട നീക്കവുമായി സർക്കാർ മുന്നോട്ട് പോകുമ്പോഴാണ് നടപ്പിലാക്കുന്നതിൽ വീഴ്ചയുണ്ടെന്ന ആരോപണവുമായി പ്രതിപക്ഷ സംഘടനകൾ രംഗത്ത് എത്തിയിരിക്കുന്നത്.





























