പത്തനംതിട്ട : പ്രാഥമിക സഹകരണ ബാങ്കുകളില്‍ ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടു. മിക്ക ബാങ്കുകളില്‍ നിന്നും നിക്ഷേപകര്‍ പണം പിന്‍വലിക്കുകയാണ്. ഇതോടെ ഒട്ടുമിക്ക ബാങ്കുകളും വന്‍ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയാണ്. കരിവന്നൂര്‍ സഹകരണ ബാങ്കിലും മൈലപ്രാ സഹകരണ ബാങ്കിലും നടന്ന വന്‍ സാമ്പത്തിക അഴിമതി നിക്ഷേപകരുടെ ഉറക്കംകെടുത്തിയിരിക്കുകയാണ്. പണം പിന്‍വലിക്കാന്‍ എത്തുന്ന നിക്ഷേപകരെ സമാധാനിപ്പിക്കുവാന്‍ ജീവനക്കാരും ഭരണസമിതിയും കിണഞ്ഞു പരിശ്രമിക്കുന്നുണ്ടെങ്കിലും ആരും വിട്ടുവീഴ്ചക്ക് തയ്യാറല്ല. പത്തനംതിട്ട ജില്ലയിലെ നിരവധി ബാങ്കുകള്‍ സാമ്പത്തിക അഴിമതിയില്‍പ്പെട്ടിട്ടുണ്ട്. ഇടതുപക്ഷം ഭരിക്കുന്ന ബാങ്കുകളിലാണ് കൂടുതലും പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നത്.
വേണ്ടപ്പെട്ടവര്‍ക്ക് മതിയായ ഈടില്ലാതെ വായ്പ്പകള്‍ അനുവദിച്ചതിലും വായ്പ തുക തിരിച്ചുപിടിക്കുന്നതിലും മിക്ക ബാങ്കുകളും ഗുരുതരമായ വീഴ്ച വരുത്തിയിട്ടുണ്ട്. ആവശ്യത്തില്‍ കൂടുതല്‍ ജീവനക്കാരെ നിയമിച്ചതിലൂടെ ബാങ്കിന് ഓരോ മാസവും ബാധ്യത കൂടിവന്നു. ഇവരുടെ ശമ്പളത്തിനും ആനുകൂല്യങ്ങള്‍ക്കും ലക്ഷങ്ങള്‍ ചെലവഴിച്ചു. രാഷ്ട്രീയ നിയമനങ്ങള്‍ നടത്തി പാര്‍ട്ടി വളര്‍ത്തിയപ്പോള്‍ സഹകരണ പ്രസ്ഥാനങ്ങള്‍ തകരുകയായിരുന്നു. കണക്കിലെ കളികളിലൂടെ ലാഭം പെരുപ്പിച്ചു കാട്ടി ബാങ്കിന്റെ ഗ്രേഡ് ഉയര്‍ത്തി. ഇതിലൂടെ ജീവനക്കാര്‍ക്ക് ഉയര്‍ന്ന വേതനവും ആനുകൂല്യങ്ങളും നല്‍കേണ്ടിവന്നു. മൈലപ്രയിലും ഇതാണ് സംഭവിച്ചത്. ജീവനക്കാര്‍ അര്‍ഹതയില്ലാത്ത ആനുകൂല്യങ്ങള്‍ കൈപ്പറ്റി. ഇതിലൂടെ കോടികള്‍ വഴിമാറി. പണം ആവശ്യപ്പെട്ടുവരുന്ന നിക്ഷേപകര്‍ക്ക് നല്‍കുവാന്‍ മിക്ക സഹകരണ ബാങ്കുകളിലും മതിയായ ഫണ്ടില്ല. പതിനായിരം രൂപാ പിന്‍വലിക്കാന്‍ ചെന്നാല്‍പോലും പെട്ടിയില്‍ പണമില്ല. ഇത് നല്‍കുവാന്‍ ഭരണസമിതി അംഗങ്ങള്‍ നെട്ടോട്ടമോടുകയാണ്.
കേരളത്തിലെ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ സ്ഥിതിയും അതീവ ഗുരുതരമാണ്. നിക്ഷേപം മടക്കിനല്‍കാന്‍ ഒന്നിനുപിറകെ ഒന്നായി അവധി പറയുകയാണ് ഇവര്‍. ചില സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ഇപ്പോള്‍ നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നില്ല. മിക്കവരും നിരാശയിലാണ്. സ്ഥാപനം പൂട്ടിയാല്‍ തങ്ങളുടെ ജോലി നഷ്ടപ്പെടുന്നത് മാത്രമല്ല നിക്ഷേപകര്‍ക്ക് നല്‍കുവാനുള്ള പണത്തിന്റെ ബാധ്യതയും ഏറ്റെടുക്കേണ്ടിവരുമെന്ന് ഇവര്‍ക്ക് വ്യക്തമായി അറിയാം. ബഡ്സ് ആക്ട് പ്രകാരം സ്ഥാപന ഉടമയുടെയും നിക്ഷേപം സ്വീകരിച്ച ജീവനക്കാരുടെയും സ്വത്തുവകകള്‍ കണ്ടുകെട്ടി ലേലം ചെയ്ത് ലഭിക്കുന്ന പണം നിക്ഷേപകര്‍ക്ക് നല്‍കണം.