പത്തനംതിട്ട : ശബരിമലയിലെ സ്വര്‍ണക്കൊള്ളയ്ക്കും ആചാര ലംഘനങ്ങള്‍ക്കുമെതിരെ കെ.പി.സി.സി സംഘടിപ്പിക്കുന്ന വിശ്വാസ സംരക്ഷണ മേഖലാ യാത്രകള്‍ക്ക് നാളെയും മറ്റന്നാളും പത്തനംതിട്ട ജില്ലയിലെ വിവിധ നിയോജക മണ്ഡലം കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കും. യു.ഡി.എഫ് സംസ്ഥാന കണ്‍വീനര്‍ അഡ്വ. അടൂര്‍ പ്രകാശ് എം.പി നയിക്കുന്ന യാത്രക്ക് നാളെ (2025 ഒക്ടോബര്‍ 16 വ്യാഴം) വൈകിട്ട് 5 മണിക്ക് കോന്നിയില്‍ സ്വീകരണം നല്‍കും. മറ്റന്നാൾ രാവിലെ (ഒക്ടോബര്‍ 17 ന്) 10 മണിക്ക് ഇട്ടിയപ്പാറയിലും വൈകിട്ട് 3 മണിക്ക് ആറന്മുള ഐക്കര ജംഗ്ഷനിലും സ്വീകരണം നല്‍കും.
കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം ബെന്നി ബഹനാന്‍ എം.പി യുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴയില്‍ നിന്നും ആരംഭിച്ച യാത്രയ്ക്ക് ഒക്ടോബര്‍ 17 വെള്ളിയാഴ്ച വൈകിട്ട് 3 മണിക്ക് തിരുവല്ല മുന്‍സിപ്പല്‍ ഓപ്പണ്‍ സ്റ്റേഡിയത്തില്‍ സ്വീകരണം നല്‍കും. കോന്നിയിലെ സ്വീകരണ സമ്മേളനം കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം ആന്‍റോ ആന്‍റണി എം.പി ഉദ്ഘാടനം ചെയ്യും. റാന്നിയില്‍ ചാണ്ടി ഉമ്മന്‍ എം.എല്‍.എ യും ആറന്മുളയില്‍ കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്‍റ് പി.സി. വിഷ്ണുനാഥ് എം.എല്‍.എ യും തിരുവല്ലയില്‍ കെ.പി.സിസി രാഷ്ട്രീയകാര്യ സമിതി അംഗം പ്രൊഫ. പി.ജെ കുര്യനും സ്വീകരണ സമ്മേളനങ്ങള്‍ ഉദ്ഘാടനം ചെയ്യും.
കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് നിന്നും മുന്‍ കെ.പി.സി.സി പ്രസിഡന്‍റ് കെ. മുരളീധരന്‍റെ നേതൃത്വത്തിലുള്ള വടക്കന്‍ മേഖല യാത്രയും കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം കൊടിക്കുന്നില്‍ സുരേഷിന്‍റെ നേതൃത്വത്തില്‍ പാലക്കാട് തൃത്താലയില്‍ നിന്നും ആരംഭിച്ച യാത്രയും 17 ന് വൈകിട്ട് 5 മണിക്ക് ചെങ്ങന്നൂരില്‍ എത്തിച്ചേരും. 18 ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് ചെങ്ങന്നൂരിലെ കാരക്കാട് നിന്നും വിശ്വാസ സംരക്ഷണ യാത്രകള്‍ സംയുക്തമായി പദയാത്രയായി പന്തളത്ത് സമാപിക്കുമെന്നും പന്തളം സ്വകാര്യ ബസ്സ് സ്റ്റാന്‍ഡില്‍ വൈകിട്ട് നാലര മണിക്ക് ചേരുന്ന സമാപന സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവും കെ.പി.സി.സി പ്രസിഡന്‍റും അടക്കമുള്ള യു.ഡി.എഫ് ഘടക കക്ഷി നേതാക്കള്‍ പങ്കെടുക്കുമെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു.





























