ഭോപ്പാൽ: മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മാർച്ച് നടത്തിയ കർഷകർ വഴിയിലുണ്ടായിരുന്ന ബാരിക്കേഡുകളായി നിര്‍ത്തിയിട്ട ബസ് തള്ളി നീക്കാൻ ശ്രമിച്ചപ്പോഴാണ് എസിപി മോനിക ശുക്ല ജീവൻ പണയംവച്ച് ബസിന് മുന്നിൽ നിലയുറപ്പിച്ചത്. കർഷകരുടെ മാർച്ച് നഗരത്തിലേക്ക് കടക്കുന്നത് തടയാൻ അധിക സുരക്ഷാ ബാരിക്കേഡുകളായി പൊലീസ് റോഡിൽ സ്കൂൾ ബസുകൾ നിർത്തിയിട്ടിരിക്കുകയായിരുന്നു. എന്നാൽ പ്രക്ഷോഭകർ ഈ ബസുകൾ ബലമായി തള്ളി നീക്കാൻ ശ്രമിച്ചപ്പോഴാണ് എസിപി ബസിന് മുന്നിലേക്ക് കയറി നിന്നത്.എസിപി ബസിന് മുന്നിൽ നിൽക്കുന്നത് കണ്ടതോടെ കർഷകർ ബസ് തള്ളുന്നത് നിർത്തി പിൻവാങ്ങുകയായിരുന്നു. സോഷ്യൽ മീഡിയയിൽ വൈറലായ ഈ ദൃശ്യങ്ങൾ ഇവര്‍ക്ക് വൻ തോതിൽ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങി.
എന്നാൽ ഇത് അസാധാരണമായ ഒന്നുമല്ലെന്നും ഒരു പൊലീസ് ഉദ്യോഗസ്ഥ എന്ന നിലയിൽ തന്റെ ജോലി ചെയ്യുക മാത്രമാണ് ചെയ്തതെന്നും മോനിക ശുക്ല പ്രതികരിച്ചു. പ്രതിഷേധക്കാരെ തടയുക എന്നതായിരുന്നു തന്റെ ചുമതലയെന്നും ഭയം തോന്നിയില്ലെന്നും അവർ കൂട്ടിച്ചേർത്തു.പ്രതിഷേധക്കാർ കുറ്റവാളികളല്ലെന്നും തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിക്കുന്ന രാജ്യത്തെ പൗരന്മാരാണെന്നും, അതിനാൽ ഇത്തരക്കാരുമായി ഇടപെടുമ്പോൾ പൊലീസ് പരമാവധി സംയമനം പാലിക്കണമെന്നും മോനിക ശുക്ല ചൂണ്ടിക്കാട്ടി.





























