ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ വെച്ച് താന്‍ ജാതി വിവേചനം നേരിട്ടെന്ന് രാജ്യസഭയില്‍ വെളിപ്പെടുത്തി പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെ. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ താന്‍ സംസാരിച്ച രാംലീല ഗ്രൗണ്ടിലെ വേദിയില്‍ പരിപാടിക്ക് ശേഷം ശുദ്ധികലശം നടത്തിയെന്ന വെളിപ്പെടുത്തലാണ് ഖര്‍ഗെ നടത്തിയിരിക്കുന്നത്. ഈ രാജ്യത്ത് ദളിതര്‍ക്ക് ഇടമില്ലെന്ന് ഞങ്ങള്‍ തുടക്കം മുതലേ പറയുന്നതാണ്. മതത്തിന്റെ പേരില്‍ അവര്‍ എല്ലാവരെയും ഭിന്നിപ്പിക്കുകയാണ്. അവിടെ ഒരു ‘ശുദ്ധീകരണം’ നടത്തേണ്ടതിന്റെ ആവശ്യമെന്തായിരുന്നു എന്നാണ് ഖര്‍ഗെ ചോദിച്ചത്.
ശനിയാഴ്ച ഹല്‍ദ്വാനിയിലെ രാംലീല മൈതാനിയില്‍ നടന്ന ‘വിജയ് ശംഖനാദ്’ റാലിയെ അഭിസംബോധന ചെയ്ത് മല്ലികാര്‍ജുന്‍ ഖാര്‍ഗെ സംസാരിച്ചിരുന്നു. രണ്ട് ദിവസത്തിന് ശേഷം, ആഗസ്റ്റ് 10 ന്, ‘ശ്രീരാമസേന’ എന്ന വലതുപക്ഷ സംഘം റാലി വേദിയില്‍ ശുദ്ധികലശം നടത്തി എന്നാണ് ഖാര്‍ഗെ ആരോപിച്ചത്. രാംലീല മൈതാനം എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പൊതു യോഗങ്ങള്‍ നടത്താന്‍ കഴിയുന്ന ഇടമാണ്. എന്നാല്‍ അവര്‍ ചെയ്തത് ആദ്യമായി ഹിന്ദുമതത്തിന് തന്നെ എതിരാണ്, രണ്ടാമതായി അവര്‍ രാജ്യത്തെ ജാതി വൈവിധ്യങ്ങള്‍ക്കിടയില്‍ ഭിന്നത ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും ഖര്‍ഗെ രാജ്യസഭയില്‍ കുറ്റപ്പെടുത്തി.
രാംലീല മൈതാനിയില്‍ പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചപ്പോള്‍ ലക്ഷക്കണക്കിന് ആളുകള്‍ അവിടെയുണ്ടായിരുന്നു. അന്ന് ഏതെങ്കിലും സമുദായത്തെയോ മതത്തെയോ കുറിച്ച് ഞാന്‍ പരാമര്‍ശിച്ചിരുന്നില്ല. സര്‍ക്കാരുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മാത്രമാണ് ഞാന്‍ ആവര്‍ത്തിച്ചത്. എന്നാല്‍ എന്റെ പ്രസംഗത്തിന് ശേഷം, ആ വേദി ‘ശുദ്ധീകരിക്കുന്നതിനായി’ ബിജെപിക്കാര്‍ അവിടെ ഒരു ഹോമം നടത്തി. ജനാധിപത്യത്തില്‍ ഇതാണോ രീതി. ഭരണഘടനയെ നിങ്ങള്‍ എങ്ങനെയാണ് സംരക്ഷിക്കുന്നത്? പ്രതിപക്ഷ നേതാവായ തനിക്ക് പോലും ഈ സ്ഥിതി ആണ്,’ ഖര്‍ഗെ പറഞ്ഞു.































