ന്യൂഡല്‍ഹി: തലസ്ഥാനനഗരത്തെ ഭീതിലാഴ്ത്തിയ വ്യാജബോംബ് ഭീഷണി സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. ഡല്‍ഹിയിലെ 254 സ്‌കൂളുകള്‍ക്കും ഭീഷണി സന്ദേശം ലഭിച്ചത് ഒരേ ഇ- മെയില്‍ ഐഡിയില്‍നിന്നാണെന്നാണ് കണ്ടെത്തല്‍. [email protected] എന്ന മെയിലില്‍നിന്നാണ് ഭീഷണിസന്ദേശം വന്നത്. റഷ്യയുടെ കണ്‍ട്രി ഡൊമെയ്‌നുള്ള ഇ- മെയില്‍ ഐഡിയാണിത്. വി.കെ. എന്ന റഷ്യന്‍ കമ്പനിയാണ് mail.ru ഡൊമെയ്‌നില്‍ ഇ- മെയില്‍ ഐഡികള്‍ നല്‍കുന്നത്. പിടിക്കപ്പെടാതിരിക്കാന്‍ വി.പി.എന്‍. ഉപയോഗിച്ചാവാം മെയില്‍ അയച്ചതെന്നാണ് പോലീസ് നിഗമനം. സമാന ഡൊമെയ്‌നിലുള്ള ഇ- മെയിലില്‍നിന്ന് കഴിഞ്ഞവര്‍ഷവും ഡല്‍ഹിയിലെ സ്‌കൂളുകള്‍ക്ക് വ്യാജബോംബ് ഭീഷണിസന്ദേശം ലഭിച്ചിരുന്നു.
ഡല്‍ഹിയിലെ 242 സ്‌കൂളുകള്‍ക്കും നോയിഡയിലെ നാലും ഗാസിയാബാദിലെ രണ്ടും ഗുരുഗ്രാമിലെ ആറും സ്‌കൂളുകള്‍ക്കുമാണ് ഭീഷണി സന്ദേശം ലഭിച്ചത്. സംഭവത്തിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നാണ് ഡല്‍ഹി പോലീസ് സംശയിക്കുന്നത്. കൂടുതൽ അന്വേഷണത്തിനായി ഡൽഹി പോലീസ് ഇന്റര്‍പോളിന്റെ സഹായം തേടും. സഹായം ആവശ്യപ്പെട്ട് റഷ്യന്‍ കമ്പനിയേയും ഡല്‍ഹി പോലീസ് സമീപിക്കും. സ്‌കൂളില്‍ നിരവധി സ്‌ഫോടകവസ്തുക്കള്‍ സ്ഥാപിച്ചിട്ടുണ്ട് എന്നായിരുന്നു ഇ- മെയിലിന്റെ ഉള്ളടക്കം. ഇതിനൊപ്പം ഖുര്‍ആന്‍ വാക്യങ്ങളും ഉദ്ധരിച്ചിട്ടുണ്ട്. രാവിലെ 5.20-നാണ് ആദ്യത്തെ മെയില്‍ ലഭിച്ചത്. ഏറ്റവും ഒടുവില്‍ ലഭിച്ച മെയിലിന്റെ സമയം വൈകിട്ട് 3.13-ആണ്.