നാഗ്പുർ: രാജ്യത്ത് ഭീതി വിതച്ച ബോംബ് ഭീഷണി പരമ്പരകളുടെ സൂത്രധാരനെക്കുറിച്ച് സൂചന. വ്യാജ ബോംബ് ഭീഷണി ഇ-മെയിലുകൾക്ക് പിന്നിൽ മഹാരാഷ്ട്ര സ്വദേശിയാണെന്നാണ് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയത്. വിദർഭയിലെ മാവോവാദി മേഖലയായ ഗോണ്ടിയ ജില്ലയിൽ താമസിക്കുന്ന 35-കാരനായ ജഗദീഷ് ഉയിക്യെ എന്നയാളാണ് പ്രതി. ഇയാൾ ഭീകരവാദവുമായി ബന്ധപ്പെട്ട് പുസ്തകവും എഴുതിയിട്ടുണ്ട്. നിഗൂഢതകൾ നിറഞ്ഞ സ്വകാര്യ ഭീകരവാദ കോഡിനെക്കുറിച്ചും ഇയാൾ പുസ്തകത്തിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്. ട്രെയിനുകൾ റെയിൽവേ ഇടങ്ങളിൽ അടക്കം അഞ്ച് ദിവസത്തിനിടെ 30 സ്ഫോടനങ്ങൾ ഉണ്ടാകുമെന്നും 25-എംബിഎ-5-എം.ടി.ആർ എന്ന കോഡിനെക്കുറിച്ചും പുസ്തകത്തിൽ പറയുന്നതായി റിപ്പോർട്ടിൽ പറയുന്നു. പ്രധാനമന്ത്രിയുടെ ഓഫീസ്, കേന്ദ്ര റെയിൽവേ മന്ത്രി, മഹാരാഷ്ട്ര മുഖ്യമന്ത്രി, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി, വ്യോമയാന ഉദ്യോഗസ്ഥർ, ഡിജിപി, റെയിൽവേ സുരക്ഷാ സേന തുടങ്ങിയവർക്ക് ഇയാൾ ഇ മെയിൽ അയച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
രഹസ്യ കോഡുമായി ബന്ധപ്പെട്ട ചർച്ചയ്ക്ക് തയ്യാറായില്ലെങ്കിൽ പ്രതിഷേധം സംഘടിപ്പിക്കും എന്ന ഭീഷണിയുടെ പശ്ചാത്തലത്തിൽ ദേവേന്ദ്ര ഫഡ്നവിസിന്റെ വസതിക്ക് മുമ്പിൽ നാഗ്പുർ പോലീസ് സുരക്ഷ വർധിപ്പിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കു വേണ്ടിയും ഇയാൾ അനുമതി തേടിയിട്ടുണ്ടെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. അടുത്തിടെയുണ്ടായ തുടര്‍ച്ചയായ ബോംബ് ഭീഷണി സന്ദേശങ്ങള്‍ നൂറുകണക്കിന് വീമാന സര്‍വീസുകള്‍ അടക്കമുള്ളവയെയാണ് പ്രതികൂലമായി ബാധിച്ചത്. നിരവധി യാത്രക്കാര്‍ ഇതോടെ ദുരിതത്തിലായി. വിമാനക്കമ്പനികള്‍ക്ക് കോടികളുടെ നഷ്ടമുണ്ടായതായും വിവരങ്ങള്‍ പുറത്തുവന്നിരുന്നു. പിന്നാലെയാണ് സന്ദേശത്തിന്റെ ഉറവിടം സംബന്ധിച്ച വിവരം അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ട് ടൈംസ് ഓഫ് ഇന്ത്യ പുറത്തുവിട്ടിരിക്കുന്നത്.






























