പാലക്കാട് : ഒറ്റപ്പാലത്ത് വ്യാജ ഡോക്ടർ പിടിയിൽ. കണ്ണിയംപുറത്ത് ഡോക്ടർ ചമഞ്ഞ് ചികിത്സ നടത്തിയിരുന്ന വെസ്റ്റ് ബംഗാൾ സ്വദേശി വിശ്വനാഥ് മേസ്ത്രിയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടു വർഷത്തിലധികമായി കണ്ണിയംപുറത്തെ ക്ലിനിക്കിൽ ഡോക്ടർ ചമഞ്ഞ് ചികിത്സ നടത്തിവരികയായിരുന്നു ഇയാൾ. ആയുർവേദത്തിന് പുറമേ അലോപ്പതി ചികിത്സയും നടത്തിവന്നിരുന്ന ഇയാൾക്കെതിരെ പോലീസ് ആസ്ഥാനത്ത് പരാതി ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് വ്യക്തമായത്.
36 കാരനായ വിശ്വനാഥിനെ ഒറ്റപ്പാലം പോലീസാണ് അറസ്റ്റ് ചെയ്തത്. സംസ്ഥാന പോലീസ് ആസ്ഥാനത്ത് ലഭിച്ച പരാതി പാലക്കാട് ജില്ലാ മെഡിക്കൽ ഓഫീസർക്ക് കൈമാറുകയുമായിരുന്നു. തുടർന്ന് ഡോക്ടർമാരായ എസ് ഷിബു, ആയുർവേദ ഡ്രഗ് ഇൻസ്പെക്ടർമാരായ എസ്.ബി ശ്രീജൻ, അധീഷ് സുന്ദർ എന്നിവരടങ്ങുന്ന സംഘം ഒറ്റപ്പാലത്തെത്തി പരിശോധന നടത്തി.
ഇയാളുടെ പേരിലുള്ള സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന് കണ്ടെത്തിയതോടെ പോലീസെത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. 15 വർഷമായി സംസ്ഥാനത്തെ പല സ്ഥലങ്ങളിലും ചികിത്സ നടത്തിയിരുന്ന വിശ്വനാഥിനെതിരെ വ്യാജരേഖ ചമക്കൽ, ആൾമാറാട്ടം, വഞ്ചന എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു.





























