കോഴിക്കോട്: വ്യാജ കാഫിർ സ്ക്രീന്‍ഷോട്ട് നിർമിച്ചയാളെക്കുറിച്ച് നിർണായക വിവരം പ്രത്യേക അന്വേഷണ സംഘത്തിന് കിട്ടിയെന്ന് സൂചന. വ്യാജസ്ക്രീന്‍ഷോട്ട് നിർമാണം സംബന്ധിച്ച തെളിവ് ശേഖരിക്കാനുള്ള നീക്കത്തിലാണ് എസ്ഐടി.ആദ്യ ഘട്ടത്തില്‍ തന്നെ സ്ക്രീന്‍ഷോട്ട് പ്രചരിച്ച കൂടുതല്‍ ഗ്രൂപ്പുകളെക്കുറിച്ചും എസ് ഐടിക്ക് വിവരം ലഭിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിന് ഹാജരാകാനായി കൂടുതല്‍ പേർക്ക് എസ്ഐടി നോട്ടീസ് നൽകി. വടകര സ്ക്വാഡ് വാട്ട്സ് ഗ്രൂപ്പിലെ അഡ്മിന്‍മാരെ ചോദ്യം ചെയ്തതില്‍ നിന്നാണ് എസ്ഐടി ക്ക് നിർണായക വിവരങ്ങള്‍ കിട്ടിയതെന്നാണ് സൂചന. തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ അവസാന മണിക്കൂറുകളില്‍ മാധ്യമ ചർച്ചയായി മാറേണ്ട ഒന്ന് എന്ന നിലയിലാണ് വ്യാജ കാഫിർ സ്ക്രീന്‍ ഷോട്ട് നിർമിക്കുന്നതിലേക്ക് ഡിവൈഎഫ്ഐ നേതാക്കള്‍ പോയെന്നാണ് വിവരം.
വ്യാജ സ്ക്രീന്‍ ഷോട്ട് നിർമിച്ചയാളെക്കുറിച്ച നിർണായക വിവരങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിലായി എസ് ഐ ടിക്ക് ലഭിച്ചത്. സ്ക്രീന്‍ഷോട്ട് നിർമിച്ചത് സംബന്ധിച്ച തെളിവ് പരമാവധി ശേഖിരിക്കാനാണ് അന്വേഷണ സംഘത്തിന്റെ ഇപ്പോഴത്തെ നീക്കം. തെളിവ് കൂടി ലഭിച്ചു കഴിഞ്ഞാല്‍ നിർമിച്ചയാളെ വിളിച്ചു വരാത്താനും പ്രതിചേർക്കാനും കഴിയുമെന്ന ആത്മവിശ്വസത്തിലാണ് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർ.





























