കണ്ണൂർ : കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ പേരിൽ വ്യാജ കത്ത് പ്രചരിപ്പിച്ച കേസിൽ സഹോദരി പുത്രൻ അജിത്തിനെ ചോദ്യം ചെയ്ത് സൈബർ പോലീസ്. സണ്ണി ജോസഫ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ആലക്കോട് സൈബർ പോലീസ് നടപടി സ്വീകരിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിൽ കെ. സുധാകരന് സീറ്റ് നൽകരുതെന്ന് ആവശ്യപ്പെട്ട് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് സണ്ണി ജോസഫ് കത്തയച്ചു എന്ന തരത്തിലുള്ള പ്രചാരണമാണ് സോഷ്യൽ മീഡിയയിൽ ഉണ്ടായത്. എന്നാൽ ഈ കത്ത് വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി സണ്ണി ജോസഫ് പോലീസിൽ പരാതി നൽകുകയായിരുന്നു.
അഡ്വക്കേറ്റ് കെ.ജെ. ജോസഫ്, അബ്ദുൽ ഖാദർ കെ.ആർ. എന്നീ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയാണ് കത്ത് ആദ്യം പ്രചരിച്ചത്. ഇവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പോലീസ് കെ. സുധാകരന്റെ മരുമകനിലേക്ക് എത്തുന്നത് . അജിത്തിനെ സൈബർ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.






























