കോഴിക്കോട് : പണം നൽകിയാൽ മന്ത്രിസ്ഥാനവും ഉന്നതപദവിയും നൽകാമെന്നു പറഞ്ഞുള്ള വ്യാജ ഫോൺവിളിയിൽ രണ്ടുദിവസത്തിനകം നിർണായക വഴിത്തിരിവുണ്ടാകുമെന്ന് സിറ്റി പോലീസ് കമ്മിഷണർ എ.പി. ഷൗക്കത്തലി. വിശദാംശങ്ങളെല്ലാം ശേഖരിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിസഭാ പുനഃസംഘടന ഉടനുണ്ടാകുമെന്നും മൂന്നുകോടി നൽകിയാൽ മന്ത്രിയാക്കാമെന്നുമായിരുന്നു വിദ്യാ ബാലകൃഷ്ണൻ എം.എൽ.എ.യ്ക്കു നൽകിയ വാഗ്ദാനം. പ്രിയങ്കാഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി എന്ന പേരിലായിരുന്നു തട്ടിപ്പിനു ശ്രമം. വിദ്യാ ബാലകൃഷ്ണൻ നൽകിയ പരാതിയിലാണ് കേസെടുത്തത്. പ്രിയങ്കാഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി രാജ്കുമാർ സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖറിനും വയനാട് ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹറിനും പരാതിനൽകിയിരുന്നു.
കോഴിക്കോട് സൈബർ ക്രൈം അന്വേഷണസംഘം ശേഖരിച്ച കോൾ ഡീറ്റെയിൽ റെക്കോഡ് (സി.ഡി.ആർ.) സംബന്ധിച്ച വിവരങ്ങൾ വയനാട് പോലീസിനും കൈമാറി. ഉന്നതപദവി വാഗ്ദാനംചെയ്ത് എം.പി.മാരായ ഷാഫി പറമ്പിലിനെയും ഡീൻ കുര്യാക്കോസിനെയും വിളിച്ചിരുന്നു. വിളിച്ച ഫോൺ സിം മേൽവിലാസം ഡൽഹിയാണ്. ഇയാളെ കണ്ടെത്താൻ ശ്രമംതുടരുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ സൈബർ ക്രൈം അസിസ്റ്റന്റ് കമ്മിഷണർ എസ്.എം. പ്രദീപ്കുമാർ പറഞ്ഞു.






























