മുണ്ടക്കയം : യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള വീസ വാഗ്ദാനം ചെയ്ത് കോടിക്കണക്കിന് രൂപ തട്ടിയെന്ന കേസിൽ ഒളിവിലായിരുന്ന ട്രാവൽ ഏജൻസി ഉടമ കൂട്ടിക്കൽ പാലക്കുന്നേൽ അനീഷ് ഉമ്മർ പോലീസിന്റെ പിടിയിലായി. കഴിഞ്ഞ രാത്രി കോഴിക്കോട് നിന്നാണ് മുണ്ടക്കയം പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ആറുമാസത്തിനകം യൂറോപ്യൻ രാജ്യങ്ങളിലേക്ക് വീസ ലഭ്യമാക്കാമെന്ന് വിശ്വസിപ്പിച്ച് നിരവധി പേരിൽ നിന്ന് 5 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെ അനീഷ് കൈപ്പറ്റിയെന്നാണ് പരാതി. വീസ ലഭ്യമാക്കാതെയും പണം തിരിച്ചുനൽകാതെയും വന്നതോടെ നൂറിലേറെ പേർ പോലീസിനെ സമീപിക്കുകയായിരുന്നു.
പരാതികൾ വർദ്ധിച്ചതിനെ തുടർന്ന് മുണ്ടക്കയം പോലീസ് അനീഷിന്റെ ട്രാവൽ ഏജൻസി നേരത്തേ അടച്ചുപൂട്ടിയിരുന്നു. കേസുമായി ബന്ധപ്പെട്ട് ബാങ്ക് അക്കൗണ്ടുകളടക്കമുള്ള സാമ്പത്തിക ഇടപാടുകൾ പോലീസ് പരിശോധിച്ചിരുന്നു. തട്ടിപ്പിലൂടെ സമാഹരിച്ച പണം എവിടേക്കാണ് പോയത്, ആരുടെയൊക്കെയാണ് അക്കൗണ്ടുകളിലേക്ക് കൈമാറിയത്, എന്തൊക്കെ ആവശ്യങ്ങൾക്കാണ് വിനിയോഗിച്ചതെന്നിങ്ങനെയുള്ള കാര്യങ്ങൾ കേന്ദ്രീകരിച്ചാണ് ഇനി അന്വേഷണം പുരോഗമിക്കുക. പോലീസ് കൂടുതൽ പരാതിക്കാരുടെ മൊഴികളും രേഖകളും ശേഖരിച്ചുവരികയാണ്.






























