അടൂർ: തിരുവല്ലയിൽ നിന്ന് പിടികൂടിയ കള്ളവോട്ട് സംഘത്തിന് പിന്നിൽ ഉന്നതരുടെ പങ്കുണ്ടെന്നും ഗോപകുമാറിൻ്റെ എം എൽ എയുടെ ഓഫീസും അന്വേഷണ പരിധിയിൽ വരണമെന്നും എസ് ഡി പി ഐ ജില്ലാ പ്രസിഡൻ്റ് അൻസാരി ഏനാത്ത് ആവശ്യപ്പെട്ടു.
കള്ളനോട്ട് കേസിൽ ചിറ്റയം ഗോപകുമാർ എം എൽ എയുടെ പങ്ക് അന്വേഷിക്കുക, അന്വേഷണത്തിലെ രാഷ്ട്രീയ ഇടപെടൽ അവസാനിപ്പിക്കുക എന്നീ ആവശ്യം ഉന്നയിച്ച് എസ്ഡിപിഐ അടൂർ മേഖല കമ്മിറ്റി നടത്തിയ എംഎൽഎ ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതികൾക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തണം. ഇപ്പോൾ നടക്കുന്ന അന്വേഷണം തൃപ്തികരമല്ല. രാഷട്രീയ ഇടപെടൽ ഉണ്ടാകാത്ത അന്വേഷണ ഏജൻസി അന്വേഷണം നടത്തണം.
പ്രതികളുടെ ഫോൺ കോളുകൾ കൃത്യമായി പരിശോധിക്കണം. ഇടപാടുകാർ ആരെക്കെയെന്ന് കണ്ടു പിടിക്കണം. രാഷ്ട്രീയ സ്വാധീനം അന്വേഷണത്തെ ബാധിച്ചിട്ടുണ്ട്. പ്രതികളുമായി അടുത്ത ബന്ധമുണ്ടെന്ന് സംശയിക്കുന്ന വ്യക്തിയും എം എൽ എയും തമ്മിലുള്ള ഇടപാടുകൾ അന്വേഷിക്കണം. തട്ടിപ്പിനായി എം എൽ എ ഓഫീസ് ഉപയോഗിച്ചിട്ടുണ്ടോ എന്നത് പരിശോധിക്കപെടേണ്ടതാണന്നും അൻസാരി ഏനാത്ത് പറഞ്ഞു. അടൂർ ഗാന്ധി പാർക്കിൽ നിന്ന് തുടങ്ങിയ മാർച്ച് എം എൽ എ ഓഫീസിന് സമീപം പോലീസ് തടഞ്ഞു. അടൂർ മേഖല പ്രസിഡൻ്റ് അൽ അമീൻ മണ്ണടി, പള്ളിക്കൽ പഞ്ചായത്തംഗം ഷാജി പഴകുളം, അബ്ദുൽ ലത്തിഫ് ഏഴംകുളം സംസാരിച്ചു.