കോന്നി : കോന്നി മഞ്ഞകടമ്പിൽ കെ എസ് ഇ ബി കരാർ തൊഴിലാളിയായ സുബീഷ് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം ലഭിക്കണമെന്നും സംഭവത്തിൽ കുറ്റകാരായവർക്ക് എതിരെ കർശന നടപടി സ്വീകരിക്കണം എന്നും ആവശ്യപെട്ട് സുബിഷിന്റെ കുടുംബവും ജനപ്രതിനിധികളും നാട്ടുകാരും കോന്നി കെ എസ് ഇ ബി ഓഫീസിൽ എത്തി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. സുബീഷ് മരണപ്പെടാൻ ഇടയായ സാഹചര്യം എന്തായിരുന്നു എന്നും വൈദ്യുത ലൈനിൽ കൂടി എങ്ങനെയാണ് വൈദ്യുതി പ്രവഹിച്ചത് എന്നും അടക്കമുള്ള കാര്യങ്ങളിൽ വ്യക്തത വരുത്തണം എന്നും കുടുംബത്തിന് എത്ര രൂപ നഷ്ടപരിഹാരം നൽകുമെന്ന് അറിയിക്കണം എന്നും കുടുംബം ചോദിച്ചു.
കുടുംബത്തിന് തീർച്ചയായും നഷ്ടപരിഹാരം ലഭിക്കും എന്നും ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിന്റെ പരിശോധന കഴിഞ്ഞ ദിവസം നടന്നുവെന്നും ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കും എന്നും ഉദ്യോഗസ്ഥർ മറുപടി നൽകി. സംഭവം നടന്നതിന് ശേഷം കരാറുകാരന്റെ തൊഴിലാളിയുടെ മൊഴിയാണ് പോലീസ് രേഖപെടുത്തിയത് എന്നും എന്നാൽ പ്രസ്തുത കെ എസ് ഇ ബി സബ് എഞ്ചിനീയറുടെ മൊഴിയായിരുന്നു രേഖപെടുത്തേണ്ടിയിരുന്നത് എന്നും ജനപ്രതിനിധികളും കുടുംബവും ആരോപിച്ചു. മൂന്ന് വർഷം മുൻപ് കലഞ്ഞൂരിൽ സമാനമായ സംഭവം നടന്നിരുന്നു. എന്നാൽ ഇതിലും അർഹമായ നഷ്ടപരിഹാരം ലഭിച്ചിരുന്നില്ല എന്നും കുടുംബം ആരോപിച്ചു.
കുറ്റക്കാരായ ഉദ്യോഗസ്ഥർക്ക് എതിരെ ഈ ആഴ്ചയിൽ തന്നെ കർശന നടപടികൾ സ്വീകരിക്കും എന്നും കെ എസ് ഇ ബി അധികൃതർ ഉറപ്പ് നൽകി. എന്നാൽ ഈ ഉറപ്പ് ലംഘിച്ചാൽ കർശനമായ നിയമം നടപടികളിൽ കൂടി മുന്നോട്ട് പോകുവാനാണ് തീരുമാനം എന്നും കുടുംബം അറിയിച്ചു. മാത്രമല്ല തീരുമാനത്തിൽ വീഴ്ചയുണ്ടായാൽ അതിശകത്മായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കും എന്നും കുടുംബവും ജന പ്രതിനിധികളും അറിയിച്ചു.കോന്നി കെ എസ് ഇ ബി അസിസ്റ്റന്റ് എഞ്ചിനീയർ സന്തോഷ്, സീനിയർ സുപ്രണ്ട് രാജീവ്, കലഞ്ഞൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം അരുൺ,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ രമ സുരേഷ്, അശ്വതി എം ആർ, മുൻ പഞ്ചായത്ത് അഗം സോമൻ, വിഷ്ണു കൃഷ്ണപുരം തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. സംഭവത്തിൽ നീതി ലഭിക്കണം എന്ന് ആവശ്യപെട്ട് സുബിഷിന്റെ സഹോദരി സുബിത കെ എസ് ഇ ബി കോന്നി എ ഇ യ്ക്ക് നിവേദനവും സമർപ്പിച്ചു.





























