എറണാകുളം : പ്രശസ്ത ഗായകൻ തോപ്പിൽ ആൻ്റോ (81) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് എറണാകുളം ഇടപ്പള്ളിയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. ആയിരത്തിലേറെ നാടകഗാനങ്ങളും ഒരുപിടി മികച്ച സിനിമാഗാനങ്ങളും ആലപിച്ചു. കലൂർ സെന്റ് അഗസ്റ്റിൻസ് സ്‌കൂളിലും പരിസരങ്ങളിലും പരിപാടികൾ അവതരിപ്പിച്ചുകൊണ്ടാണ് തോപ്പിൽ ആന്റോ കലാലോകത്തേക്ക് കടക്കുന്നത്.
സ്‌റ്റേജ് ഗായകനായ തോപ്പിൽ ആന്റോ കേരളത്തിലെ പ്രമുഖ ട്രൂപ്പുകളിൽ പലതിലും പാടിയിട്ടുണ്ട്. നാടകരംഗത്ത് സമഗ്ര സംഭാവകൾ നൽകിയ പ്രതിഭാശാലികൾക്കൊപ്പമാണ് സംഗീതജീവിതം ആരംഭിച്ചത്. ‘പിന്നിൽ നിന്നു വിളിക്കും കുഞ്ഞാടുകൾ’.. എന്നു തുടങ്ങുന്ന ഗാനമാണ് ആദ്യമായി സിനിമയ്ക്കു വേണ്ടി പാടിയത്. വീണപൂവ്, സ്‌നേഹം ഒരു പ്രവാഹം, അനുഭവങ്ങളെ നന്ദി തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ പാടി. ഹണീ ബി 2 ൽ ആണ് അവസാനം പാടിയത്. ട്രീസയാണ് ഭാര്യ.