കോന്നി : അരുവാപ്പുലം കുളത്തുമണ്ണിൽ കാട്ടാനയുടെ ആക്രമണത്തിൽ കൃഷി നശിച്ചു. കുളത്തുമൺ നന്ത്യാട്ട് വീട്ടിൽ അമ്പിളി വർഗീസിന്റെ വാഴകൾ ആണ് കാട്ടാന നശിപ്പിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. എൺപത് മൂട് വാഴകൾ കാട്ടാനകൾ നശിപ്പിച്ചിട്ടുണ്ട്. തുടർച്ചയായി നാലാം തവണയാണ് അമ്പിളി വർഗീസിന്റെ പുരയിടത്തിൽ കാട്ടാന എത്തി കൃഷി നശിപ്പിക്കുന്നത്. കഴിഞ്ഞ ഇരുപത് ദിവസങ്ങൾക്കു മുൻപും ഈ കൃഷി ഭൂമിയിൽ കാട്ടാന എത്തി കൃഷി നശിപ്പിച്ചിരുന്നു. കല്ലേലി കുളത്തുമൺ പ്രദേശങ്ങളിൽ കാലങ്ങളായി തുടരുന്ന കാട്ടാന ശല്യത്തിന് പരിഹാരം കാണുവാൻ ബന്ധപ്പെട്ട അധികൃതർക്കും കഴിയുന്നില്ല.
കല്ലേലി, കുളത്തുമൺ, കൊക്കാത്തോട്, വയക്കര ഭാഗങ്ങളിൽ കാട്ടാന ശല്യം രൂക്ഷമായി തുടരുകയാണ്. കർഷകർക്ക് കൃഷി ചെയ്യുവാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. പലയിടങ്ങളിലും സൗരോർജ്ജ വേലികൾ തകർന്നു കിടക്കുന്നതും കാട്ടാന ആക്രമണം വർധിപ്പിക്കുന്നുണ്ട്. കുലച്ചതും കുലക്കാത്തതുമായ നിരവധി വാഴകൾ ആണ് ഈ പ്രദേശങ്ങളിൽ നശിപ്പിക്കപ്പെട്ടിട്ടുള്ളത്. ബാങ്കുകളിൽ നിന്ന് ലക്ഷങ്ങൾ വായ്പ എടുത്താണ് കൃഷികൾ ചെയ്തിട്ടുള്ളത്. പലർക്കും നഷ്ടപരിഹാരത്തുക നല്‍കിയിട്ടില്ലെന്നും ആരോപണമുണ്ട്.





























