റാന്നി : കൂലിപ്പണിയും കൃഷിയും കൊണ്ട് കുടുംബം പോറ്റുന്ന നിർധനരായ ആദിവാസി മലവേടർ കുടുംബങ്ങളുടെ അന്നം മുടക്കി കാട്ടാനക്കൂട്ടം. മുക്കൂട്ടുതറ കണമല എരുത്വാപ്പുഴ മലവേടർ കോളനിയിലാണ് ദിവസങ്ങളായി പാതി രാത്രിയിലും പുലർച്ചെയുമായി കാട്ടാനകളുടെ വിളയാട്ടം. ചൊവ്വാഴ്ച രാത്രി കോഴിക്കുന്നേൽ വാസു, സാബു, പൂതക്കുഴിയിൽ ചെല്ലപ്പൻ, കളത്തിപ്ലാക്കൽ ബാലൻ, വള്ളിക്കാട്ടിൽ സരോജനി എന്നിവരുടെ കൃഷിയിടങ്ങൾ ആനകൾ നശിപ്പിച്ചു. വാഴ, തെങ്ങ്, കമുക്, റബർ, പച്ചക്കറി തോട്ടം തുടങ്ങിയവ നശിപ്പിച്ച നിലയിലാണ്. കൃഷികൾ നശിപ്പിച്ച ശേഷം കഴിഞ്ഞ ദിവസം വീടുകൾക്ക് സമീപം വരെ ആനക്കൂട്ടമെത്തിയത് ഒട്ടേറെ കുടുംബങ്ങളില്‍ ഭീതി സൃഷ്ടിച്ചു.
വിവരം അറിഞ്ഞ് പ്ലാച്ചേരി സ്റ്റേഷനില്‍ നിന്നും വനപാലകർ എത്തി വെടി ശബ്ദം മുഴക്കിയാണ് ആനകളെ പിന്തിരിപ്പിച്ചത്. എന്നാൽ വെളുപ്പിന് വീണ്ടും ആനകൾ എത്തി കൃഷികൾ നശിപ്പിച്ചു. കാട്ടിൽ ഭക്ഷണവും വെള്ളവും കിട്ടാതായതും വേനൽ കെടുതിയുമാണ് വനത്തിൽ സ്വൈാര്യ വിഹാരം നടത്തിയിരുന്ന ആനകളുടെ കാടിറക്കത്തിന് കാരണം. മലവേടർ കോളനിയുടെ അടുത്ത് വനാതിർത്തിയിൽ സോളാർ വേലികൾ സ്ഥാപിച്ചത് തകർത്താണ് ആനകൾ എത്തുന്നത്. കോളനിയിലെ കുടുംബങ്ങൾക്ക് വന്യമൃഗങ്ങളിൽ നിന്നും സുരക്ഷയായി ലക്ഷങ്ങൾ ചെലവിട്ടാണ് സൗരോർജ വൈദ്യുതി പ്രവഹിക്കുന്ന വേലികൾ വനം വകുപ്പ് സ്ഥാപിച്ചത്.
ഇതു മറികടന്ന് എത്തി ആനകൾ നിരവധി കൃഷികൾ നശിപ്പിച്ചിട്ടാണ് മടങ്ങിയത്. അടുത്ത ദിവസം വീണ്ടും ആനക്കൂട്ടം എത്തുമോയെന്ന ഭീതിയിൽ ഉറക്കം നഷ്‌ടപ്പെട്ടിരിക്കുകയാണ് നാട്ടുകാരെന്ന് കോളനിയിലെ ആദിവാസി ഊരുമൂപ്പൻ കേളൻ ഗോപി പറഞ്ഞു. കുട്ടിയാന ഉൾപ്പെടെ സംഘമായി എത്തുന്ന ആനകൾ ചവിട്ടി മെതിച്ചിട്ട നിലയിലാണ് കൃഷികൾ. വനത്തിൽ ഭക്ഷ്യ വിഭവങ്ങളും വെള്ളവും സജ്ജമാക്കിയാൽ മൃഗങ്ങളുടെ കാടിറക്കം ഫലപ്രദമായി തടയാനാകും.
ഒപ്പം വനാതിർത്തികളിലെ സോളാർ വേലികൾ കൃത്യമായി സംരക്ഷിക്കാൻ നടപടികൾ വേണം. വേലികളിൽ കാട് വളരുന്നത് വൈദ്യുതി പ്രവാഹം നിർവീര്യമാക്കും. ആനകൾ വേലികൾ നശിപ്പിക്കാതിരിക്കാനും തകർക്കപ്പെട്ടാൽ പുനസ്ഥാപിക്കാനും യഥാസമയം നടപടികൾ വേണം. കൃഷി നശിച്ചവർക്ക് ധനസഹായം ലഭിക്കാനും നടപടികൾ വേണമെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ സര്‍ക്കാര്‍ ഇടപെടണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
































