തിരുവനന്തപുരം : കർഷകർ നല്ലരീതിയിൽ ചൂഷണം ചെയ്യപ്പെടുന്നുണ്ടെന്ന് മന്ത്രി ജി ആർ അനിൽ. തിരുവനന്തപുരം പാളയത്ത് പുതിയ കാർഷിക വിപണന സംസ്കാരവുമായി ആരംഭിക്കുന്ന ഫാം ഫെയ്‌സ് ഇ മാർട്ട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ. മന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ ;- 15 കൊല്ലം മുമ്പ് ഉണ്ടായിരുന്നതിൽ നിന്നും അഞ്ചു രൂപയുടെ വ്യത്യാസം മാത്രമാണ് ഇപ്പോഴും കർഷകനു ലഭിച്ചു വരുന്നത്. ഇതിന്‍റെ ലാഭവും നേട്ടവും ഇടനിലക്കാരും മറ്റുള്ളവരും ആണ് കൊണ്ട് പോകുന്നത്.
യഥാർത്ഥത്തിൽ കർഷകർ വൻ രീതിയിൽ ചൂഷണം ചെയ്യപ്പെടുന്നു. ഈ സാഹചര്യത്തിൽ ഫാം ഫെയ്‌സ് ലക്ഷ്യമിടുന്ന വിപണന സംസ്കാരം അഭിനന്ദനാർഹമായ കാര്യമാണ്. കർഷകരിൽ നിന്നു നേരിട്ട് ഉൽപ്പന്നം സ്വീകരിച്ചു നേരിട്ട് ഉപഭോക്താവിലേക്കു എത്തിച്ച് അവർക്ക് വിപണന സാധ്യത ഉണ്ടാക്കുക എന്നത് കർഷകർക്ക് ആശ്വാസം പകരുമെന്നും മികച്ച വില കർഷകന് ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. ഇത്തവണ ഓണ ചന്തകളിൽ കർഷകരുടെ ഉൽപന്നങ്ങൾക്ക് മുൻതൂക്കം നൽകുക എന്നത് സർക്കാർ നിർദേശം നൽകിയിട്ടുള്ള കാര്യം ആണെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ ഫാം ഫേസ് ഫ്രാഞ്ചൈസികളുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
പാളയം വാർഡ് കൗൺസിലർ രാജൻ ആദ്യ വില്പന നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ, ഫാം ഫെയ്‌സ് ഇ മാർട്ട് ഉടമ സുരേഷ്, ഫാംഫെയ്സ് ഫ്രാഞ്ചയ്‌സി മാനേജർ ലബീബ് കരിപ്പാക്കുളം, ഇ മാർട്ട് ഡിവിഷൻ മാനേജർ അരുൺ രവി തുടങ്ങിയവർ സംബന്ധിച്ചു.