സുപ്രസിദ്ധമായ ഒമ്പത് രത്നങ്ങളാണ് നവരത്നങ്ങൾ എന്നറിയപ്പെടുന്നത്. വജ്രം ,മരതകം , വൈഡൂര്യം, ഗോമേദകം ,പുഷ്യരാഗം , ഇന്ദ്രനീലം ,മാണിക്യം , പവിഴം , മുത്ത്. പ്രകൃതിയിൽ സുലഭമല്ലാത്തതിനാലും ചില പ്രത്യേക ശിലകളിൽ മാത്രം കാണുന്നതിനാലും ഇവ അപൂർവ്വധാതുക്കളായി വാഴ്ത്തപ്പെട്ടിരിക്കുന്നു. മറ്റു ധാതുക്കളിൽ നിന്നും നവരത്നങ്ങളെ വേർതിരിക്കുന്നത് അവയുടെ പ്രത്യേക ഭൗതിക സ്വഭാവങ്ങളാണ്.
ആദ്യകാലങ്ങളിൽ കടലിനടിയിൽ നിന്നുമായിരുന്നു പ്രകൃതിദത്താലുള്ള ചിപ്പിവാരി മുത്തെടുത്തിരുന്നത്. എന്നാൽ ഇന്ന് മിക്കവാറും മുത്തും കൃത്രിമമായ മാർഗ്ഗങ്ങളിലൂടെ നിർമ്മിച്ചെടുക്കുന്നതാണ്. പുരാതനകാലം മുതലേ വെളുത്തതും കൃത്യമായ ഉരുണ്ട രൂപമുള്ളതുമായ മുത്തിന് ശ്രീലങ്ക പുകൾ പെറ്റതാണ്. മുത്തുച്ചിപ്പി സുലഭമായുള്ളയിടങ്ങളെ ശ്രീലങ്കയിൽ പാർ എന്നാണ് വിളിക്കുന്നത്. മാന്നാർ ഉൾക്കടലിലാണ് ഇത്തരം പാറുകൾ കൂടുതലായും ഉള്ളത്. ഈ പ്രദേശങ്ങൾ തീരത്തുനിന്നും ഏതാണ്ട് 40 മൈലോളം ദൂരത്തായി 50 മുതൽ 100 അടി ആഴമുള്ളതാണ്. മുത്തുവാരൽ ശ്രീലങ്ക സർക്കാർ നിയമം മൂലം നിയന്ത്രിച്ചിട്ടുണ്ട്. സർക്കാർ പ്രഖ്യാപിച്ചതിനു ശേഷം മാത്രമാണ് പാറുകളിൽ മുത്തുവാരൽ ആരംഭിക്കുന്നത്.
പത്തൊമ്പതാം നൂറ്റാണ്ടിൽ മുങ്ങിത്തപ്പിയായിരുന്നു ആഴങ്ങളിൽ നിന്ന് മുത്ത് വാരിയിരുന്നത്. അറബികളായ മുങ്ങല്‍ക്കാരായിരുന്നു ഇതിൽ വൈദഗ്ദ്ധ്യം പ്രകടിപ്പിച്ചിരുന്നത്. ഇവർ 80 സെക്കന്റ് സമയം വരെ കടലിൽ മുങ്ങിക്കിടന്ന് ചിപ്പി വാരുമായിരുന്നു. വെള്ളത്തിനടിയിലെ ഉയർന്ന മര്‍ദ്ദവും തിരണ്ടികൾ പോലെയുള്ള വിഷജീവികളേയും അതിജീവിച്ചായിരുന്നു ഇവർ മുങ്ങിയിരുന്നത്.
ശ്രീലങ്കയിൽ ചിപ്പി വാരുന്നവരെ സ്രാവിന്‍റെ ആക്രമണത്തിൽ നിന്നും രക്ഷിക്കുന്നതിനെന്ന പേരിൽ ഒരു പാമ്പാട്ടി മാന്ത്രികനെ ഏർപ്പെടുത്തിയുന്നു. ഇതിനായി ഓരോ മുങ്ങൽക്കാരനും അയാൾക്ക് ഒരു ചിപ്പി വീതം പ്രതിഫലം നൽകണമായിരുന്നു. 1885-ൽ ഇത്തരം മാന്ത്രികരുടെ സേവനം സർക്കാർ നിരോധിച്ചു.
പാറുകളിൽ നിന്ന് തീരത്തെത്തിക്കുന്ന ചിപ്പികൾ മുങ്ങൽക്കാർക്കുള്ള മൂന്നിലൊന്നു പങ്കിനു ശേഷം അപ്പോൾ തന്നെ സർക്കാർ അധികൃതർ ലേലം ചെയ്യുന്നു. മൂറുകളും ദക്ഷിണേന്ത്യയിൽ നിന്നുള്ള കച്ചവടക്കാരുമാണ് ഇത് പ്രധാനമായും ലേലത്തിൽ പിടീക്കുന്നത്. കുറച്ചുദിവസം കൊണ്ട് ചീയുന്ന ഈ ചിപ്പികൾ പൊളിച്ച് തോടിനകത്തു നിന്നും മുത്ത് ശേഖരിച്ചിരുന്നു. ഇറാഖിലെ ബസ്രയിൽ നിന്നും പുരാതന കാലം മുതലേ മുത്ത് ലഭിച്ചിരുന്നു. മാത്രമല്ല ബഹറിനിൽ നിന്നും മുത്ത് ലഭിച്ചിരുന്നതായി വളരെ വ്യക്തമായ രേഖകളുണ്ട്. ബസ്രയിൽ നിന്നും കിട്ടുന്ന മുത്തും മറ്റു പല സ്ഥലത്തുനിന്നും കിട്ടുന്ന മുത്തുകളും ബഹറിനിൽ വിൽപ്പനക്ക് വെച്ചിരുന്നു. ബഹ്‌റൈൻ മുത്തുകളുടെ ഒരു പ്രധാന വ്യാപാര കേന്ദ്രം ആയിരുന്നു അന്നും ഇന്നും.