ന്യൂഡൽഹി : കേന്ദ്രസര്‍ക്കാരും കര്‍ഷകരും തമ്മില്‍ ഇന്ന് നടത്താനിരുന്ന പത്താംവട്ട ചര്‍ച്ച മാറ്റിവെച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്കായിരിക്കും ചര്‍ച്ച നടക്കുകയെന്ന് കേന്ദ്ര കൃഷി മന്ത്രാലയം അറിയിച്ചു. കര്‍ഷക സമരം രണ്ടുമാസത്തോളം ആകുമ്പോഴും വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ല വേണമെങ്കില്‍ ഭേദഗതികളാകാമെന്ന കടുംപിടുത്തത്തിലാണ് കേന്ദ്രസര്‍ക്കാര്‍.
എന്നാല്‍ വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് തന്നെയാണ് കര്‍ഷകരുടെ നിലപാട്. കര്‍ഷകരുമായി എട്ടുതവണ ചര്‍ച്ച നടത്തിയിട്ടും പരിഹാരമാകാത്ത സാഹചര്യത്തില്‍ വിഷയം പഠിക്കാന്‍ സുപ്രിംകോടതി നാല് അംഗ സമിതിയെ നിയോഗിച്ചിരുന്നു. എന്നാല്‍ സമിതിയുമായി ചര്‍ച്ച നടത്തില്ലെന്നാണ് കര്‍ഷകരുടെ നിലപാട്. കര്‍ഷക സമരവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രിംകോടതി നാളെ പരിഗണിക്കും.