കോന്നി : ഓണക്കാലത്ത് വാഴക്കുല വിപണിയിൽ വില ഉയരുമെന്ന പ്രതീക്ഷയിൽ ആണ് കോന്നിയിലെ വാഴക്കുല കർഷകർ. കോന്നിയിലെ പ്രധാന വാഴക്കുല വ്യാപാര കേന്ദ്രമായ വകയാർ വാഴക്കുല കർഷക വിപണിയിൽ കിലോയ്ക്ക് 69 രൂപ നിരക്കിൽ ആണ് വാഴക്കുല വിറ്റഴിക്കുന്നത്. എന്നാൽ കിലോയ്ക്ക് 80 രൂപയ്ക്ക് മുകളിൽ വർധിച്ചെങ്കിൽ മാത്രമേ കർഷകർക്ക് മതിയായ ലാഭം ലഭിക്കുകയുള്ളൂ. ഓണക്കാലത്തെ കച്ചവടം ആരംഭിച്ചില്ല എങ്കിലും നല്ല തിരക്കാണ് വകയാർ സ്വാശ്രയ കർഷക വിപണിയിൽ അനുഭവപ്പെടുന്നത്. എന്നാൽ കാലാവസ്ഥ വ്യതിയാനവും അപ്രതീക്ഷിതമായി എത്തിയ കാറ്റും മഴയുമെല്ലാം വാഴകൃഷിയെ സാരമായി ബാധിച്ചിട്ടുണ്ട്.
തമിഴ്നാട്ടിലെ മേട്ടുപ്പാളയം, കർണ്ണാടക, വയനാടൻ കുലകൾ എന്നിവയാണ് മറ്റൊരു ഭീഷണി. മൂന്ന് കിലോയ്ക്ക് നൂറ് രൂപ നിരക്കിൽ പൊതു നിരത്തുകളിൽ വിറ്റഴിക്കുന്ന ഇത്തരം വാഴക്കുലകൾ സാധാരണക്കാരായ വാഴക്കുല കർഷകരെ സാരമായി ബാധിക്കുവാൻ ഇടയുണ്ട്. കോന്നി, അരുവാപ്പുലം, പ്രമാടം മേഖലയിലെ 400 ൽ പരം കർഷകർ ആണ് വകയാർ സ്വാശ്രയ കർഷക വിപണിയെ ആശ്രയിക്കുന്നത്. തണ്ണിത്തോട്, തേക്കുതോട്, കരിമാൻതോട് മേഖലയിലെ കർഷകർക്കായി തേക്കുതോട്ടിലും ഒരു വിപണി പ്രവർത്തിക്കുന്നുണ്ട്. ഏത്ത വാഴകുലകളോട് ഒപ്പം തന്നെ പൂവൻ, പാളയം കോടൻ, ചെങ്കദളി, ഞാലിപൂവൻ വാഴക്കുലകൾക്കും ഇവിടെ ആവശ്യക്കാർ ഏറെയാണ്. കൂടാതെ കപ്പയും ചേനയും കാച്ചിലും എല്ലാം ആളുകൾ ലേലം വിളികളിലൂടെ സ്വന്തമാക്കുന്നുണ്ട്. അടുത്ത മാസത്തോട് കൂടി വകയാർ വാഴക്കുല വിപണിയിൽ തിരക്ക് വർധിക്കുകയും കർഷകർക്ക് മികച്ച ലാഭം ലഭിക്കുകയും ചെയ്യുമെന്നാണ് കർഷകരുടെ പ്രതീക്ഷ.





























