ന്യൂഡൽഹി : കേന്ദ്രം നടപ്പാക്കിയ കാർഷിക പരിഷ്കരണ നിയമങ്ങൾക്കെതിരായ പ്രതിഷേധം 25ാം ദിവസത്തിലേക്ക്. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സമരം കൂടുതല്‍ ശക്തമാക്കാന്‍ ആണ് സംഘനകളുടെ ഉദ്ദേശം. എന്നാൽ നിയമം പിൻവലിക്കില്ലെന്ന് ആവർത്തിക്കുകയാണ് പ്രധാനമന്ത്രി.
പുതിയ നിയമത്തിൽ തുറന്ന ചർച്ചയ്ക്ക് തയ്യാറാണെന്ന കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമറിന്റെ ശ്രമത്തെ പരാമർശിച്ച പ്രധാനമന്ത്രി അനുനയ നീക്കം എല്ലാ കർഷകരും കാണണമെന്ന് ട്വിറ്റിലൂടെ അഭ്യർത്ഥിച്ചു. മലയാളം അടക്കം വിവിധ പ്രാദേശിക ഭാഷകളിലായിരുന്നു പ്രധാനമന്ത്രിയുടെ ട്വിറ്റ്.
സുപ്രീംകോടതി നിലപാടുകളിൽ അഭിഭാഷകരിൽ നിന്നും ഉപദേശം തേടിയ ശേഷം തീരുമാനം കൈക്കൊള്ളുമെന്ന് കർഷക സംഘടനകൾ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാവർക്കും സ്വീകാര്യമായ പരിഹാരം മുന്നോട്ട് വെക്കട്ടെ എന്നതാണ് സുപ്രീംകോടതി നിർദേശം. കോടതി ഇടപെടൽ ഉണ്ടായില്ലെങ്കിൽ നിയമം പിൻവലിക്കുന്നത് വരെ സമരം തുടരാനാണ് കർഷക സംഘടനകളുടെ തീരുമാനം.