തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിയില്‍ ഹൈക്കമാന്‍ഡ് തിരുത്തലുകള്‍ തുടങ്ങി. പരസ്യപ്രസ്താവനകള്‍ വിലക്കിയതിന് പിന്നാലെ കനത്ത പരാജയം നേരിട്ട കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റികള്‍ക്കെതിരെയും നടപടി വന്നേക്കും. അതേസമയം നേതൃമാറ്റം വേണമെന്ന മുസ്‌ലിം ലീഗ് അടക്കമുള്ള ഘടകകക്ഷികളുടെ ആവശ്യം ഇടതുപക്ഷം ആയുധമാക്കിയതോടെ കോണ്‍ഗ്രസ് പ്രതിരോധത്തിലായി. കേരളത്തിന്റ ചുമതലയുള്ള താരിഖ് അന്‍വര്‍ 27ന് സംസ്ഥാനത്തെത്തി നേതാക്കളുമായി ചര്‍ച്ച നടത്തിയശേഷം ഇക്കാര്യങ്ങള്‍ തീരുമാനിക്കും.
മുസ്‌ലിം ലീഗാണ് കോണ്‍ഗ്രസിന്റ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്ന മുഖ്യമന്തി പിണറായി വിജയന്റെ സമൂഹമാധ്യമത്തിലെ കുറിപ്പും ഇരുതലമൂര്‍ച്ചയുള്ള വാള്‍പോലെയായി. നേതൃമാറ്റം വേണമെന്ന് പാര്‍ട്ടിയിലെ ചില നേതാക്കള്‍ നേരിട്ടും മുസ്‌ലിം ലീഗ് അടക്കമുള്ള ഘടകകക്ഷികള്‍ പരോക്ഷമായും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മുല്ലപ്പള്ളിയെ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഇനി മാറ്റിയാല്‍ അത് മുസ്‌ലിം ലീഗ് പറഞ്ഞിട്ടാണന്നും വരും. അതേസമയം തന്നെ വര്‍ഗീയ പാര്‍ട്ടിയുമായി കൂട്ട് വേണ്ടെന്നു പറഞ്ഞതിന്റ പേരില്‍ മുല്ലപ്പള്ളിയെ നേതൃസ്ഥാനത്ത് നിന്ന് ഒഴിവാക്കിയെന്നു ഇടതുപക്ഷം പ്രചരിപ്പിക്കും. മാറ്റാതെ മുന്നോട്ടുപോയാല്‍ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാര്‍ട്ടിയിലും മുന്നണിയിലും അതൃപ്തി അതേപടി നിലനില്‍ക്കുമെന്ന ആശങ്കയുമുണ്ട്.
നേതൃമാറ്റമില്ലെങ്കിലും കനത്ത തോല്‍വിയുണ്ടായ ഡിസിസികള്‍ക്കെതിരെ നടപടി വരാനിടയുണ്ട്. തിരുവനന്തപുരം, കൊല്ലം, പാലക്കാട് എന്നിവയാണ് പട്ടികയിലുള്ളത്. മധ്യകേരളത്തില്‍ നഷ്ടപ്പെട്ട മതന്യൂനപക്ഷ വോട്ടുകള്‍ തിരികെ കിട്ടാന്‍ മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ നേതൃനിരയിലേക്ക് കൊണ്ടുവരണമെന്ന ആവശ്യവും ശക്തമാണ്. അതേസമയം സാമുദായിക സംഘടനകളുമായി ചര്‍ച്ച നടത്തി അവരുടെ വിശ്വാസം വീണ്ടെടുക്കാന്‍ കെ.മുരളീധരന്‍ എംപി അധ്യക്ഷനായ കമ്മിറ്റിയെ കെപിസിസി നിയോഗിച്ചു. കെ.സുധാകരന്‍, കെ.വി തോമസ്, കെ.സി ജോസഫ്, പി.സി.ചാക്കോ തുടങ്ങിയവരാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍.