പുലിയൂർ : വരുന്ന കൃഷിക്കാലത്തിനു മുൻപ് പമ്പാ ജലസേചനപദ്ധതിയുടെ കനാലുകൾ നവീകരിക്കണമെന്ന ആവശ്യവുമായി കർഷകർ. പണമില്ലാത്തതിനാലാണ് പിഐപി കനാലിൽ അറ്റകുറ്റപ്പണികൾ നടക്കാത്തത്. 530 കിലോമീറ്ററാണ് പിഐപിയുടെ വിതരണശൃംഖല. നവീകരണം നടക്കാത്തതിനാൽ ഒഴുക്കിവിടുന്ന വെള്ളത്തിന്റെ നല്ലൊരു ഭാഗവും പാഴായിപ്പോകുകയാണ്. എന്നാൽ അനുവദിക്കുന്ന തുക കുറവായതിനാൽ ഏറ്റവും ചോർച്ചയുള്ള ഭാഗം മാത്രം അടയ്ക്കും. ബാക്കിയുള്ള ഭാഗങ്ങൾ കാടും മാലിന്യവും നീക്കുക മാത്രമാണ് ചെയ്യുന്നതെന്ന് അധികൃതർ പറയുന്നു.
കാലാവസ്ഥ അനുകൂലമാകുകയാണെങ്കിൽ സെപ്റ്റംബർ അവസാനത്തോടെ പുലിയൂർ മേഖലയിൽ കൃഷിയൊരുക്കം തുടങ്ങും. ഒക്ടോബർ, നവംബർ മാസങ്ങളിലായിട്ടാണ് വിത. ഡിസംബർ അവസാനവാരം മുതലാണ് കനാൽവെള്ളം ആവശ്യമായി വരുക. കാലവർഷത്തിനു ശമനമുണ്ടാകുമ്പോൾ കനാൽനവീകരണത്തിന് തുടക്കംകുറിക്കുകയാണെങ്കിൽ ജനുവരി ആദ്യമാകുമ്പോൾ വെള്ളം സുഗമമായി ലഭിക്കുമെന്നാണ് കർഷകർ പറയുന്നത്. എല്ലാ വർഷവും പാടശേഖരസമിതികൾ മുന്നിട്ടിറങ്ങന്നതുമൂലമാണ് കനാലുകളുടെ പല ഭാഗങ്ങളും വൃത്തിയാക്കുന്നത്. അതേസമയം, പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം കനാലിൽ തള്ളുന്നത് ജലമൊഴുക്കിനെ ബാധിക്കുന്നതായി പിഐപി അധികൃതർ പറയുന്നു.





























