കവിയൂർ : കനത്ത മഴ വാക്കേക്കടവ് പാടശേഖരത്തിലെ കർഷകരെ കൂടുതല്‍ ആശങ്കയിലാഴ്ത്തുന്നു. വെണ്ണീർവിള പുഞ്ചയുടെ ഭാഗമായ ഇവിടെ ദിവസങ്ങൾക്ക് മുന്നേയാണ് വിത്തിട്ടത്. മഴ തുടര്‍ച്ചെ ഇങ്ങനെ പെയ്താല്‍ വിതയാകെ മുങ്ങിനശിക്കാൻ ഇടയാകുമെന്നാണ് കൃഷിക്കാരുടെ പക്ഷം. പാടങ്ങൾ ഉണക്കേണ്ട സമയത്ത് അതിനും കഴിയുന്നില്ല.
നിലങ്ങളിലെ പൊത്താളും കളകളും നശിപ്പിച്ച് മൂന്നുവട്ടം പൂട്ടിയടിച്ചാണ് വിത്തിടാൻ പാകത്തിൽ ഒരുക്കിയത്. തുലാമഴ കാലത്ത് പാടങ്ങൾ കൃഷിയോഗ്യമാക്കി വിത്തിടുകയാണ് പതിവ്. ഇത്തവണ തുള്ളിക്കൊരു കുടം കണക്കേ പെയ്യുന്ന മഴയാണ് ഭീഷണി. അതിനാൽ വെള്ളം കെട്ടിനിന്നിവ നശിക്കാൻ ഇടയാകുമെന്ന പേടിയാണ് കർഷകർക്ക്. അത് മാത്രമല്ല പനയാമ്പാല തോടിന്‍റെ തീരങ്ങളിടിഞ്ഞു കിടക്കുന്നത് പ്രതിസന്ധിയാകും. പാടങ്ങളിൽ നീരൊഴുകി കയറാനിത് കാരണമാകും. കരിങ്കൽകെട്ട് അടക്കം പൊളിഞ്ഞ് തോട്ടിൽ വീണിട്ട് കാലങ്ങളായി. തോട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നാൽ കൃഷിയാകെ മുങ്ങുകയും ചെയ്യും.