ഡൽഹി : ഡൽഹിയിൽ കനത്ത ജാഗ്രത. ഉത്തർപ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവടങ്ങളിൽ നിന്നുള്ള കർഷകർ ഡൽഹിയിലേക്ക് പുറപ്പെട്ടു. കർഷകർ ഡൽഹിയിലെത്താതിരിക്കാൻ നൂറ് കണക്കിന് പോലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. തിക്രി, സിംഘു, ഗാസിപൂർ, നോയിഡ അതിർത്തികളിൽ റോഡിൽ ബാരിക്കേടുകൾ സ്ഥാപിച്ചിട്ടുണ്ട്. ഡൽഹി – ഉത്തർപ്രദേശ് അതിർത്തിയിലും സമീപമേഖലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജനങ്ങൾ കൂട്ടംകൂടുന്നതും, ട്രാക്ടറുകളും സമരക്കാരുടെ വാഹനങ്ങളും വിലക്കി. ആയുധങ്ങളും വടികളും നിരോധിച്ചു.
സാമൂഹ്യവിരുദ്ധർ മാർച്ചിൽ നുഴഞ്ഞുകയറി പ്രശ്നമുണ്ടാക്കാൻ സാദ്ധ്യതയുണ്ടെന്ന് പൊലീസ് അറിയിച്ചു.താങ്ങുവില നിയമപരമാക്കണമെന്നത് അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രക്ഷോഭം. രണ്ടായിരത്തിലേറെ ട്രാക്ടറുകളിലായി ഇരുപതിനായിരം കർഷകരെങ്കിലും ഡൽഹിയിൽ എത്തുമെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. കൂടാതെ കാറിലും ബൈക്കിലും ബസിലും മെട്രോ ട്രെയിനുകളിലും എത്തിയേക്കും.





























