ന്യൂഡൽഹി : കർഷക സംഘടനകളും കേന്ദ്ര സർക്കാരും തമ്മിലുള്ള ഒൻപതാം ചർച്ചയിലും തർക്കം തുടരുന്നു. നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യത്തിലുറച്ച് കർഷകർ. പറ്റില്ലെന്നു കേന്ദ്രം. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ, ഭക്ഷ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയൽ, വ്യവസായ സഹമന്ത്രി സോം പ്രകാശ് എന്നിവരാണ് 40 കർഷക സംഘടനാ പ്രതിനിധികളുമായി ചർച്ച നടത്തുന്നത്.
വിജ്ഞാൻ ഭവനിലാണ് ചർച്ച. എട്ട് തവണ ചർച്ച നടത്തിയിട്ടും പരിഹാരമുണ്ടാകാത്ത സാഹചര്യത്തിൽ വിഷയം പഠിക്കാന്‍ നാലംഗ സമിതിയെ സുപ്രീം കോടതി നിയോഗിച്ചിരുന്നു.
എന്നാൽ സമിതിയിൽ അംഗമായിരിക്കാൻ താൽപര്യമില്ലെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് ഭൂപിന്ദർ സിങ് മാൻ വ്യക്തമാക്കി. സമിതിയിലെ 4 പേരും വിവാദ നിയമങ്ങളെ അനുകൂലിക്കുന്നവരാണെന്ന ആരോപണങ്ങൾക്കിടെയാണ് പിന്മാറ്റം. ഇതോടെ സമിതിയുടെ പ്രവർത്തനം വഴിമുട്ടിയിരിക്കുകയാണ്. കൃഷിനിയമങ്ങൾ പിൻവലിക്കുന്നില്ലെങ്കിൽ കേന്ദ്രസർക്കാരിന്‍റെ കാലാവധി അവസാനിക്കുംവരെ പ്രക്ഷോഭം നടത്തുമെന്ന് കർഷകർ മുന്നറിയിപ്പ് നൽകിയിരുന്നു.