കാസർകോട്: ഫാഷൻ ഗോൾഡ് തട്ടിപ്പുകേസിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരെ നിക്ഷേപകർ രംഗത്ത്. കേസ് സി.ബി.ഐയ്ക്ക് കൈമാറണമെന്ന് ഫാഷൻ ഗോൾഡ് വിക്റ്റിംസ് അസോസിയേഷൻ ആവശ്യപ്പെട്ടു. കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഇഴയുകയാണെന്നാണ് നിക്ഷേപകരുടെ പരാതി. ഉന്നത രാഷ്ട്രീയ നേതൃത്വം ഉൾപ്പെട്ട കേസിൽ നിക്ഷേപകർക്ക് നീതി ലഭിക്കാൻ അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറണമെന്നാണ് ഇവരുടെ ആവശ്യം. മൂന്നുവര്‍ഷമായി ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണം തൃപ്തികരമല്ലെന്നും കേസ് സി.ബി.ഐക്ക് വിടണമെന്നും ആവശ്യപ്പെട്ട് ഫാഷൻ ഗോൾഡ് വിക്റ്റിംസ് അസോസിയേഷൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ഇതേതുടർന്ന് സർക്കാരിനും ഡി.ജി.പിക്കും ക്രൈംബ്രാഞ്ച് എസ്.പിക്കും സി.ബി.ഐ ഡയരക്ടർക്കും ഹൈക്കോടതി നോട്ടിസ് അയച്ചു. ഇതിനുപിന്നാലെ കേസിൽ 17 ഡയറക്ടർമാരെ കൂടി പ്രതിചേർത്ത് ക്രൈംബ്രാഞ്ച് കോടതിയിൽ ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചു. ഉടൻ കുറ്റപത്രം നൽകാൻ ഒരുങ്ങുകയാണ് ക്രൈംബ്രാഞ്ച്. ഫാഷൻ ഗോൾഡിൻ്റെ പേരിൽ 200 കോടി രൂപ നിക്ഷേപം സ്വീകരിച്ച് തട്ടിപ്പ് നടത്തിയെന്നാണ് കേസ്. വിവിധ പോലീസ് സ്റ്റേഷനുകളിലായി 168 കേസുകളാണ് നിലവിലുള്ളത്.





























