കൊച്ചി: ഫാഷൻ ഷോയുടെ പേരിൽ മോഡലുകളെ കബളിപ്പിച്ച് പണം തട്ടിയ മുഖ്യസംഘാടകൻ ഒളിവിൽ. എമിറേറ്റ്സ് ഫാഷൻ കമ്പനി ഉടമ അൻഷാദ് ആഷ് അസീസാണ് ഷോയ്ക്ക് തലേദിവസം മുങ്ങിയത്. പണമത്രയും തട്ടിയത് അൻഷാദും സംഘവുമാണെന്ന് വ്യക്തമാക്കുന്ന തെളിവുകൾ പരിപാടിയുടെ സഹ സംഘാടകർ പുറത്തുവിട്ടു. ഞായറാഴ്ചയാണ് എമിറേറ്റ്സ് ഫാഷന്‍ വീക്കിന്റെ മറവിൽ നടന്ന തട്ടിപ്പ്. നൂറ് കണക്കിന് മോഡലുകളിൽ നിന്ന് പണം വാങ്ങിയ ശേഷം റാംപിൽ അവസരം നൽകിയില്ല.
ഷോയുടെ സഹ സംഘാടകരായ ലിസാറോ മോഡലിങ് കമ്പനി ഉടമ ജെനിലിനെതിരെയായിരുന്നു മോഡലുകളുടെ ആരോപണം. എന്നാൽ യഥാർഥ തട്ടിപ്പുവീരൻ മുഖ്യ സംഘാടകനായ എമിറേറ്റ്സ് ഫാഷൻ കമ്പനി ഉടമ അൻഷാദാണെന്ന് ജെനിൽ മാധ്യമങ്ങളോട് വെളിപ്പെടുത്തി. അൻഷാദും എമിറേറ്റ്സ് ഫാഷൻ കമ്പനി കോ ഓർഡിനേറ്ററും പണം വാങ്ങിയതിന്റെ തെളിവുകളും ഇവർ പുറത്തുവിട്ടു. എല്ലാത്തിനും കാരണക്കാരൻ താനാണെന്ന് കാട്ടി അൻഷാദ് അയച്ച സന്ദേശവും തെളിവുകളുടെ കൂട്ടത്തിലുണ്ട്. മോഡലിങ്ങിന്റെ മറവിൽ കൊച്ചി കേന്ദ്രീകരിച്ച് നടക്കുന്ന തട്ടിപ്പുകളിൽ ചിലത് മാത്രമാണ് പുറം ലോകം അറിയുന്നത്.





























