തിരുവനന്തപുരം: തിരുവനന്തപുരം ചെരുന്നിയൂരിൽ മകളെ വിവാഹം ചെയ്തു നൽകാത്തതിൽ പിതാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചു. ചെരുന്നിയൂർ സ്വദേശി അനിൽകുമാറിനാണ് മർദനമേറ്റത്. സംഭവത്തിൽ അഞ്ച് പേർക്കെതിരെ കിളിമാനൂർ പോലീസ് കേസെടുത്തു. വിവാഹം ചെയ്തു കൊടുക്കാത്തതിലുള്ള വൈരാഗ്യത്തിലാണ് ആക്രമണമെന്ന് അനിൽകുമാർ പറഞ്ഞു. സംഭവത്തിൽ സുധീഷ്, ഷംനാദ് എന്നിവർ പൊലീസിന്റെ പിടിയിലായിട്ടുണ്ട്. ഇവരെ കൂടാതെ മൂന്നുപേർക്കായുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജോലിക്കാര്യം പറയാനെന്ന വ്യാജേനെ പിതാവ് അനിൽകുമാറിനെ ഷംനാദ് വെള്ളല്ലൂർ അപ്പൂപ്പൻകാവ് ക്ഷേത്രത്തിന് സമീപമുള്ള ഒരു ആളൊഴിഞ്ഞ വീട്ടിലേക്ക് എത്തിക്കുകയായിരുന്നു.
ഇവിടെ വെച്ച് ക്രൂരമായി മർദിക്കുകയായിരുന്നു. ഹെൽമെറ്റ് വെച്ചായിരുന്നു മർദനം. ശരീരത്തിൽ സ്ഫോടക വസ്തു കെട്ടിവെച്ച് പൊട്ടിക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. സംഘം അനിൽകുമാറിന്റെ മകൻ അച്ചുവിനെയും വിളിച്ചുകൊണ്ടുവരികയായിരുന്നു. തുടർന്ന് സമാനമായ രീതിയിൽ അക്രമിക്കുകയായിരുന്നു. ശേഷം അമ്മയേയും സഹോദരിയേയും സ്ഥലത്തേക്ക് എത്തിക്കാൻ ആവശ്യപ്പെടുകയായിരുന്നു. മകൻ അച്ചുവാണ് പോലീസിൽ വിവരമറിയിക്കുന്നത്. മറ്റു പ്രതികൾക്കായി വ്യാപക തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.






























