മലപ്പുറം: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ ജയിലിൽ കഴിയുന്ന തൊപ്പിയുടെ കൂട്ടാളി മമ്മുവിനെ മഞ്ചേരി പോലീസിന് കസ്റ്റഡിയിൽ ലഭിച്ചു. രണ്ടുദിവസത്തെ കസ്റ്റഡിയാണ് മഞ്ചേരി സി.ജെ.എം കോടതി അനുവദിച്ചത്. ഒളിവിൽ കഴിയുന്ന തൊപ്പിയെകുറിച്ചടക്കം വിശദമായ കാര്യങ്ങൾ ചോദിച്ചറിയാനാണ് പോലീസിന്റെ നീക്കം.യൂട്യൂബർ തൊപ്പിയുടെ കൂട്ടാളിയായിരുന്ന മമ്മു എന്ന മുഹമ്മദ് മമ്മു കഴിഞ്ഞ ദിവസമാണ് പിടിയിലായത്. മഞ്ചേരി സ്വദേശിനിയുടെ പരാതിയിലായിരുന്നു അറസ്റ്റ്. ഈ കേസിലും പ്രതിയായ തൊപ്പിയെന്ന മുഹമ്മദ് നിഹാദ് ഇപ്പോഴും ഒളിവിലാണ്. Mrz Shameer എന്ന യൂട്യൂബ് ചാനലിൽ ജൂൺ 10ന് രാത്രി മണി മുതൽ നടത്തിയ ലൈവ് സ്ട്രീമീഗിനിടെ ചാനൽ ഉടമയായ ഷമീർ, ജാസി, മമ്മു എന്നിവർ ചേർന്ന് നടത്തിയ കടുത്ത അശ്ലീല-ലൈംഗിക പരാമർശങ്ങളുടെ അടിസ്ഥാനത്തിലാണ് കേസ്. തൊപ്പിയുമായി തെറ്റിപിരിഞ്ഞതിന് പിന്നാലെയായിരുന്നു മമ്മുവിന്റെ ലൈവ്. ഈ കേസിലെ ഒന്നാം പ്രതിയായ ‘തൊപ്പി’ മുൻപ് പരാതിക്കാരിയായ മഞ്ചേരി സ്വദേശിനിക്കെതിരെ നടത്തിയ അശ്ലീല പരാമർശങ്ങൾ അടങ്ങിയ വീഡിയോ ദൃശ്യങ്ങളും ഓഡിയോയും ഉൾപ്പെടുത്തിയായിരുന്നു ലൈവ് സ്ട്രീമിംഗ്.
ഇതിനെതിരെ മഞ്ചേരി സ്വദേശി മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി. തൊപ്പിയെ ഒന്നാം പ്രതിയാക്കി രജിസ്റ്റർ ചെയ്ത കേസിൽ മുഹമ്മദ് മമ്മുവാണ് നാലാം പ്രതി. മമ്മുവിനെ കണ്ണൂർ ഇരിക്കൂറിലുള്ള വീട്ടിൽ നിന്നാണ് കഴിഞ്ഞ ദിവസം മഞ്ചേരി പോലീസ് കസ്റ്റഡിയിലെടുത്തത്. സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗിക ചുവയുള്ള പരാമർശം നടത്തൽ, അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്.






























