ന്യൂഡൽഹി : പതിനെട്ടുകാരിയെ നദിയിൽ മുക്കിക്കൊന്ന സംഭവത്തിൽ പിതാവും ബന്ധുവും അറസ്റ്റിൽ. സംഭവത്തിൽ ഡൽഹിയിലെ ടിഗ്രി സ്വദേശിയായ ലഖ്‌പത് സിംഗ് (52) നെയും ബന്ധുവിനെയുമാണ് പോലീസ് പിടികൂടിയത്. ഇരുവരും ചേർന്ന് അവിവാഹിതയായ പതിനെട്ടുകാരിയെ കൊലപ്പെടുത്തുകയായിരുന്നു. പെൺകുട്ടി ഗർഭിണിയായതിന്റെ അപമാനം ഭയന്നായിരുന്നു പിതാവിന്റെയും ബന്ധുവിനെയും ക്രൂരത.
18കാരി ഗർഭിണിയാണെന്ന് മനസ്സിലാക്കിയതോടെ ഇവർ കൊലപാതകം ആസൂത്രണം ചെയ്തു. ചികിത്സയ്‌ക്കെന്ന വ്യാജേന ലഖ്‌പത് സിംഗ് മകളെ ഉത്തർപ്രദേശിലെ ആഗ്രയിലുള്ള സ്വന്തം നാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത്. ജൂലായ് 29ന് ഇയാളും ബന്ധുവും ചേർന്ന് 18കാരിയെ ആഗ്രയിലുള്ള ചമ്പൽ നദീതീരത്ത് എത്തിച്ചു. ശേഷം മുൻകൂട്ടി ആസൂത്രണം ചെയ്‌തപ്രകാരം മകളെ നദിയിൽ മുക്കി കൊന്നതായാണ് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. സംഭവത്തിന്റെ ചിത്രങ്ങളും വീഡിയോയും പ്രതികൾ മൊബൈലിൽ പകർത്തിയതായും പോലീസ് അറിയിച്ചു. യുവതിയുടെ മൃതദേഹം നദിയിൽതന്നെ ഉപേക്ഷിച്ചതായാണ് വിവരം.
കൊലപാതകത്തിന് ശേഷം തിരികെ ഡൽഹിയിലെത്തിയ ലഖ്‌പത് സിംഗ് മകളെ കാണാനില്ലെന്ന് പോലീസിൽ പരാതി നൽകി. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് ലഖ്‌പത് സിംഗിനെ ചോദ്യം ചെയ്തപ്പോൾ ഇയാളുടെ മൊഴികളിലെ വൈരുദ്ധ്യം സംശയമുണ്ടാക്കി. തുടർന്ന് ഇയാളെ വിശദമായി ചോദ്യത്തെ ചെയ്തപ്പോഴാണ് അപമാനം ഭയന്ന് ഗർഭിണിയായ മകളെ താൻ കൊലപ്പെടുത്തിയെന്ന് ഇയാൾ വെളിപ്പെടുത്തിയത്. പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയെങ്കിലും യുവതിയുടെ മൃതദേഹം ഇതുവരെ കണ്ടെത്താനായില്ല. മൃതദേഹം കണ്ടെത്താനായി ചമ്പൽ നദിയിൽ തെരച്ചിൽ തുടരുകയാണെന്ന് പോലീസ് പറഞ്ഞു.





























