ന്യൂജേഴ്സി: അമിത വണ്ണമെന്ന് ആരോപിച്ച് 6 വയസ് പ്രായമുള്ള മകനെ ട്രെഡ് മില്ലിൽ ഓടാൻ നിർബന്ധിച്ച് പിതാവ്. ദിവസങ്ങൾക്ക് പിന്നാലെ കുഞ്ഞിന് ദാരുണാന്ത്യം. കേസ് അന്വേഷണത്തിൽ നിർണായകമായി ജിമ്മിലെ സിസിടിവി ദൃശ്യങ്ങൾ. അമേരിക്കയിലെ ന്യൂജേഴ്സിയിലാണ് സംഭവം. തുടർച്ചയായ മർദ്ദനങ്ങളുടെ പിന്നാലെ 2021ലാണ് ആറ് വയസുകാരൻ മരണത്തിന് കീഴടങ്ങിയത്. കേസ് അന്വേഷണത്തിൽ നിർണായകമായ സിസിടിവി ദൃശ്യങ്ങൾ വിചാരണയ്ക്കിടെ ചൊവ്വാഴ്ചയാണ് കോടതിയിൽ പ്രദർശിപ്പിച്ചത്. ക്രിസ്റ്റഫർ ഗ്രിഗോർ എന്ന 31കാരനെയാണ് മകനായ ആറ് വയസുകാരൻ കോറി മിസിയോലോയുടെ മരണത്തിൽ അറസ്റ്റ് ചെയ്തത്. കൊലപാതക്കുറ്റം അടക്കം ചുമത്തിയാണ് ക്രിസ്റ്റഫർ ഗ്രിഗ്രോറിനെ അറസ്റ്റ് ചെയ്തത്.
2021 മാർച്ച് 20നുള്ള സിസിടിവി ദൃശ്യങ്ങളാണ് കോടതിയിൽ കാണിച്ചത്. അച്ഛനൊപ്പം ജിമ്മിലെത്തിയ കുട്ടി ട്രെഡ് മില്ലിൽ ഓടുന്നതും പിതാവ് വേഗത വർധിപ്പിക്കുന്നതിന് പിന്നാലെ ബാലൻസ് തെറ്റി വീഴുന്നതും മകന്റെ തലയിലും കഴുത്തിലും കടിച്ച ശേഷം വീണ്ടും ഓടാൻ 31കാരൻ പ്രേരിപ്പിക്കുന്നതുമായ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. നിരവധി തവണ ട്രെഡ് മില്ലിൽ നിന്ന് വീണിട്ടും വേഗത കുറയ്ക്കാനോ ട്രെഡ് മിൽ നിർത്താനോ ഇയാൾ തയ്യാറാകുന്നില്ലെന്നതും വീഡിയോയിൽ വ്യക്തമാണ്. കുട്ടിക്കുണ്ടായ പരിക്കുകൾ അമ്മ ആശുപത്രി അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇവിടെ വച്ചാണ് തനിക്ക് അമിത വണ്ണമായതിനാൽ ട്രെഡ് മില്ലിൽ ഓടാൻ പിതാവ് നിർബന്ധിച്ചിരുന്നതായി ആറ് വയസുകാരൻ വിശദമാക്കിയത്.